മട്ടന്നൂര്‍: കഴിഞ്ഞ ദിവസം ചാവശ്ശേരിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കോട്ടപ്പുറം വീട്ടില്‍ എം.രാജീവന്, ഭാര്യ ചിത്രലേഖ, മകന് അമല്‍രാജ് എന്നിവരുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ചാവശ്ശേരി മിനിസ്റ്റേഡിത്തില് ഒന്നരമണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് മൂന്നുപേരെയും അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേര്‍ന്നത്. ചാവശ്ശേരി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ എട്ടാംതരം വിദ്യാര്‍ത്ഥിയായ അമല്‍രാജിന്റെ സഹപാഠികളും തങ്ങളുടെ പ്രിയസുഹൃത്തിനെ കാണാന്‍ നിറമിഴികളോടെ എത്തിയിരുന്നു. മൃതദേഹങ്ങള്‍ 12മണിയോടെ രാജീവിന്റെ തറവാട് വീട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളെ കാണിച്ചതിന് ശേഷം ചിത്രലേഖയുടെ തില്ലങ്കേരി ചാളപ്പറമ്പിലെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയും വന്‍ ജനാവലി മൂവരെയും കാണാന്‍ കാത്തുനിന്നിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഇവരെ വീടിന് സമീപത്തെ കശുമാവന് തോട്ടത്തില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇളയമകള്‍ ആമിതരാജും വിഷം കഴിച്ചിരുന്നുവെങ്കിലും കരഞ്ഞുകൊണ്ട് ഓടി വീട്ടിനു സമീപത്തെത്തിയ കുട്ടി വീട്ടുകാരെയും തുടര്‍ന്ന് നാട്ടുകാരുടെയും ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ് കീഴൂര്‍-ചാവശ്ശേരി മണ്ഡലം സെക്രട്ടറിയായ രാജീവന് ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയതിന് ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സാമ്പത്തികപ്രയാസമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
അഡ്വ.സണ്ണി ജോസഫ് എംഎല്‍എ, ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന്, ആര്‍എസ്എസ് ബിജെപി നേതാക്കളായ വത്സന് തില്ലങ്കേരി, കെ.ബാനിഷ്, ശങ്കരന്‍പുന്നാട്, സി.വി.രവീന്ദ്രന്, പി.എം.രവീന്ദ്രന്മാസ്റ്റര് തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളും അന്തിമോപചാരം സമര്‍പ്പിക്കാനെത്തിയിരുന്നു. മരണത്തില്‍ അനുശോചിച്ച് ചാവശ്ശേരിയില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: