കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല മാനവവിഭവശേഷി വികസനകേന്ദ്രത്തില്‍ അധ്യാപകര്‍ക്കായി നടക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമിന് നിറംപകര്‍ന്ന് കൂടിയാട്ടം അവതരണം. കള്‍ച്ചറല്‍ ഓറിയന്റേഷന്റെ ഭാഗമായാണ് കേന്ദ്ര സംഗീതനാടക അക്കാദമിയുടെയും തിരുവനന്തപുരം കൂടിയാട്ടകേന്ദ്രത്തിന്റെയും സഹകരണത്തോടെ കലാമണ്ഡലം രാമചാക്യാരും സംഘവും കൂടിയാട്ടം അവതരിപ്പിച്ചത്.
ശ്രീഹര്‍ഷന്റെ നാഗാനന്ദം മൂന്നാമങ്കത്തെ ആസ്പദമാക്കിയുള്ള കൂടിയാട്ടത്തില്‍ കലാമണ്ഡലം രാമചാക്യാര്‍ വിദൂഷകനായും കലാമണ്ഡലം സംഗീത് വിടനായും കലാമണ്ഡലം കൃഷ്ണേന്ദു ചേടിയായും വേഷമിട്ടു. ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നുമെത്തിയ അധ്യാപകര്‍ക്കും സര്‍വകലാശാല ജീവനക്കാര്‍ക്കും അവതരണം നവ്യാനുഭവമായി.
സൗന്ദര്യബോധത്തെയും മാനവികദര്ശനങ്ങളെയും സമന്വയിപ്പിക്കാന്‍ സര്‍വകലാശാലകള്‍ക്ക് സാധിക്കണമെന്ന് ഓറിയന്റേഷന്‍ കോഴ്സ് ഉദ്ഘാടനം ചെയ്ത രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന് കീഴോത്ത് പറഞ്ഞു. പരമ്പരാഗതമായ ശൈലികളെ പരിഷ്കരിച്ചുകൊണ്ടു മാത്രമേ വിദ്യാഭ്യാസരംഗത്ത് മുന്നേറാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാല മാനവശേഷി വികസനകേന്ദ്രം ഡയരക്ടര്‍ ഡോ.എ.എം.ശ്രീധരന് അധ്യക്ഷത വഹിച്ചു. പി വി രഞ്ജിത് സ്വാഗതവും അജിത് ജയിംസ് ജോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചരിത്രംചരിത്രബോധം എന്ന വിഷയത്തില്‍ ഡോ.എം.ആര്.രാഘവ വാര്യരും വിദ്യാഭ്യാസം ആര്‍ജ്ജനവും വിനിമയവും എന്ന വിഷയത്തില്‍ ഡോ.കെ.പി.സുരേഷും പ്രഭാഷണം നടത്തി. 28 ദിവസത്തെ ഓറിയന്റേഷന്‍ കോഴ്സ് ഫെബ്രുവരി 11 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: