കുന്നത്തൂര്‍: ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കുന്നത്തൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കരമണ്ണ് ഖനനം വ്യാപകമായി. പരവട്ടം, മുതുപിലാക്കാട്, പനപ്പെട്ടി, നെടിയവിള, ചക്കുവള്ളി, ഇടയ്ക്കാട്, കറുമ്പുകര എന്നീ പ്രദേശങ്ങളില്‍ നിന്നാണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നത്. ജെസിബി ഉപയോഗിച്ച് രാവും പകലും വ്യത്യാസമില്ലാതെയാണ് മണ്ണ് കടത്തല്‍. പല വാഹനങ്ങളിലും സര്‍ക്കാര്‍ ഡ്യൂട്ടിയെന്ന അനധികൃത സ്റ്റിക്കര്‍ പതിച്ചാണ് മണ്ണ് കടത്ത് തകൃതിയായി നടത്തുന്നത്. റവന്യൂ ഭൂഗര്‍ഭവകുപ്പ് അധികൃതര്‍ക്ക് കൈക്കൂലി നല്കി അഞ്ചില്‍ താഴെ ലോഡ് മണ്ണ് നീക്കം ചെയ്യാന്‍ ലൈസന്‍സ് നേടിയ ശേഷം ആ പാസ് ഉപയോഗിച്ചാണ് നാട്ടിലെ മുഴുവന്‍ മണ്ണും കടത്തുന്നത്. അനധികൃത മണ്ണെടുപ്പിനെ എതിര്‍ക്കുന്ന പ്രദേശവാസികളെ പണം നല്‍കിയോ ഭീഷണിപ്പെടുത്തിയോ ഒതുക്കുകയാണ് മണ്ണ് ലോബി. മണ്ണ് കടത്തുന്ന മിക്ക വാഹനങ്ങള്‍ക്കും. നമ്പര്‍ പ്ലേറ്റ് പോലും ഇല്ല. ഉള്ളവ തന്നെ വ്യാജമാണോ എന്ന സംശയവുമുണ്ട്. അനധികൃത മണ്ണെടുപ്പ് വിവരം പോലീസില്‍ അറിയിച്ചാലും കാര്യമായ നടപടിയുണ്ടാകാറില്ല. പോലീസും ഇതിന്റെ പങ്കു പറ്റുന്നതായാണ് നാട്ടുകാരുടെ ആരോപണം. മണ്ണെടുപ്പ് വ്യാപകമായതോടെ ഇവിടങ്ങളിലെ കുടിനീര് ക്ഷാമവും രൂക്ഷമായി. മിക്ക കിണറുകളും വറ്റിവരണ്ടു. ശാസ്താംകോട്ട തടാകതീരത്തെ മുതുപിലാക്കാട് നിന്നുള്ള മണ്ണെടുപ്പ് തടാകത്തിനും ദോഷം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: