കൊല്ലം: പിഎസ്സി ഓഫീസില്‍ താലൂക്ക് റവന്യൂവകുപ്പ് ജപ്തി നോട്ടീസ് പതിച്ചു. കൊല്ലം ആണ്ടാമുക്കം ബസ് സ്റ്റാന്റിന് സമീപമുള്ള പിഎസ്സി ജില്ലാ ഓഫീസിന്റെയും മേഖല ഓഫീസിന്റെയും മുന്നിലാണ് ഇന്നലെ വൈകിട്ടോടെ നോട്ടീസ് പതിച്ചത്.
ആശ്രാമം മൈതാനത്ത് പ്രാക്ടീക്കല്‍ ടെസ്റ്റ് നടത്തുന്ന വാടകയിനത്തില്‍ അറുപതിനായിരം രൂപയും അതിന്റെ പലിശയും അടയ്ക്കാനുണ്ടെന്ന് കാട്ടിയാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനകം തുക അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടത്തുമെന്നാണ് ഇതില്‍ പറയുന്നത്.അതേ സമയം ആശ്രാമം മൈതാനം പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്താന്‍ പിഎസ് സി വര്‍ഷങ്ങളായി ഉപയോഗിച്ച് വരുകയാണ്. ഉദ്യോഗാര്‍ത്ഥികളുടെ പക്കല്‍ നിന്നും യാതൊരുവിധ തുകയും വാങ്ങിക്കാതെയാണ് ടെസ്റ്റ് നടത്തുന്നത്. രാവിലെ ആറുമുതലാണ് പ്രാക്ടിക്കല്‍ ടെസ്റ്റ് മൈതാനിയില്‍ നടക്കുന്നത്. എന്നാല്‍ ഇതുവരെയും ഇല്ലാത്ത തരത്തിലാണ് റവന്യു വകുപ്പ് പിഎസ്സിയോട് നിലപാട് എടുത്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് റവന്യൂ വകുപ്പ് പിഎസ്സിക്ക് ആശ്രാമം മൈതാനം ടെസ്റ്റ് നടത്തുന്നതില്‍ വാടക വേണമെന്നാവശ്യപ്പെട്ട് കത്ത് അയച്ചത്. ജില്ലാ ഓഫീസില്‍ അയച്ച കത്ത് ഓഫീസ് പിഎസ്സി സെക്രട്ടറിക്ക് ഫോര്‍വേഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം പിഎസ്സിക്ക് പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്താന്‍ ജില്ലാ ഭരണകൂടം അനുവാദം നല്‍കിയില്ല. അതിനെത്തുടര്‍ന്ന് കൊല്ലം ബീച്ചിനോട് ചേര്‍ന്ന പാര്‍ക്കിംഗ് സ്ഥലത്താണ് ടെസ്റ്റ് നടന്നത്.
അസൗകര്യമുള്ള സ്ഥലത്ത് നടന്ന ടെസ്റ്റ് അന്ന് ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പടെ കാര്യമായി ബാധിച്ചിരുന്നു. അടുത്തമാസം 8 മുതല്‍ 11 വരെ ഫയര്മാന് ഡ്രൈവിംഗ് ആന്റ് പമ്പ് ഓപ്പറേറ്റര്‍ പ്രാക്ടിക്കല്‍ ടെസ്റ്റ് നടക്കാനിരിക്കെയാണ് ഗ്രൗണ്ട് അനുവദിക്കില്ലെന്ന ഉറച്ച നിലപാട് എടുത്ത് ജില്ലാ ഭരണകൂടം ജപ്തി നോട്ടീസ് പതിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രാക്ടിക്കല്‍ ടെസ്റ്റ് മറ്റ് മാര്‍ഗം ഇല്ലാത്തതിനാല്‍ പത്തനംത്തിട്ടയില്‍ വച്ച് നടത്താനാണ് പിഎസ്സിയുടെ ആലോചന. അങ്ങനെയെങ്കില്‍ ജില്ലയിലെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ വലയുമെന്ന് ഉറപ്പാണ്. രാവിലെ ആറുമണിക്കാരംഭിക്കുന്ന ടെസ്റ്റിന് തലേദിവസം തന്നെ എത്തിച്ചേരേണ്ടിവരും. കൂടാതെ മറ്റൊരു ജില്ലയിലേക്ക് മാറ്റുമ്പോള്‍ അത് ഉദ്യോഗാര്‍ത്ഥികളുടെ മാനസികസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുമെന്നും പറയുന്നു. ടെസ്റ്റ് നടത്താന്‍ ഇത്രയും അധികം സൗകര്യമുള്ള മറ്റൊരു മൈതാനം ഇല്ലെന്നിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നിലപാട്. പത്ത് ദിവസത്തിനകം തുകയായ 75000 രൂപ അടച്ചില്ലെങ്കില്‍ ഓഫീസ് ജപ്തിചെയ്യും. പിഎസ്സിയുടെ ആവശ്യത്തിനുള്ള വാഹനമടക്കം ഇതില്‍ ഉള്‍പ്പെടുമ്പോള്‍ മറ്റ് പരീക്ഷകളെയും ജില്ലയില്‍ ഇത് ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: