കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ പത്തനംതിട്ട ജയിലില്‍വെച്ചെഴുതിയ 21 പേജുളള കത്ത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് കൈമാറിയെന്ന് മുന്‍ ജയില്‍ ഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ്ബ് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കി. ഇരുപുറവും എഴുതിയ നിലയിലായിരുന്നു കത്ത്.
തടവുകാരി അഭിഭാഷകനെഴുതിയ കുറിപ്പെന്ന നിലയിലാണ് ജയില്‍ ചട്ടപ്രകാരം കത്ത് കൈമാറിയത്. പിന്നീട് ഫെനി അത് കോടതിയില്‍ ഹാജരാക്കാത്തത് അമ്പരപ്പിച്ചുവെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.
സരിതയെ പത്തനംതിട്ട ജയിലില്‍ നിന്ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത് അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ടിപി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ്. പത്തനംതിട്ട ജയിലില്‍ സരിത സുരക്ഷിതയല്ലെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സരിതയെ അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ച ദിവസം അവരെ കാണാനായി 180 അപേക്ഷകള്‍ കിട്ടിയെന്നും മുന്‍ ജയില്‍ ഡിജിപി മൊഴി നല്കി.
അപേക്ഷ നല്കിയവരില് പല ഉന്നതരുമുണ്ട്. വിദേശത്ത് നിന്നടക്കം നിരവധി ടെലഫോണ്‍ കോളുകള്‍ ജയിലിലേക്ക് വന്നു. സരിതയെ കാണണമെന്നാവശ്യപ്പെട്ട് ആയുധങ്ങള്‍ നിറച്ച ജീപ്പില്‍ ഒരു പറ്റം ആളുകള്‍ ജയിലിലെത്തി.
പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിട്ട് വരുകയാണെന്നാണ് അവര്‍ പറഞ്ഞത്. ജീപ്പില്‍ തോക്കുകള്‍ കണ്ടതോടെ പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ചറിയിച്ചെങ്കിലും ഈ സംഘം രക്ഷപ്പെട്ടു. 2013 ജൂലൈ 23നാണ് ഈ സംഭവമെന്നും മുന്‍ ജയില്‍ ഡിജിപി സോളാര്‍ കമ്മീഷനില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: