ശബരിമല: മാമലകള്‍ക്ക് അപ്പുറത്ത് മകരജ്യോതിയും മാനത്തു മകരനക്ഷത്രവും ദര്‍ശിച്ച് ഭക്തജന ലക്ഷങ്ങള്‍ക്ക് ആത്മനിര്‍വൃതി. പൊന്നമ്പലമേട്ടിലെ കാനനമദ്ധ്യത്തില്‍ മൂന്നുതവണ മിന്നിമറഞ്ഞ ദിവ്യജ്യോതി ദര്‍ശിച്ച ഭക്തര്‍ ഉരുവിട്ട ശരണമന്ത്രങ്ങളാല്‍ പൂങ്കാവനം ഭക്തിസാന്ദ്രമായി. ഇന്നലെ സായന്തനത്തില്‍ 6.30ന് തിരുവാഭരണം ചാര്‍ത്തി ശബരീശനുള്ള ദീപാരാധന നടന്നു. ഭഗവദ്സാന്നിദ്ധ്യം അരുളി ശ്രീകോവിലിനു മുകളിലൂടെ കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറന്നു. കൂട്ടശരണം വിളിയും മണിനാദവും മലമടക്കുകളില്‍ മുഴങ്ങവേ സംക്രമസന്ധ്യയില്‍ 6.38ന് പൊന്നമ്പലമേട്ടില്‍ ആദ്യം മകരജ്യോതി മിന്നിമറഞ്ഞു. തുടര്‍ച്ചയായ ഇടവേളകളില്‍ ഓരോ മിനിറ്റ് ഇടവിട്ട് രണ്ടുതവണകൂടി ജ്യോതി പ്രത്യക്ഷമായി.
സംക്രമപൂജയ്ക്കായ് പുലര്‍ച്ചെ ഒന്നിന് നടതുറന്ന് 1.27ന് സംക്രമപൂജ നടന്നു. അയ്യപ്പസന്നിധിയില്‍ പ്രത്യേകംപൂജിച്ച മാലനല്കി തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് തിരുവാഭരണത്തെ സ്വീകരിക്കാന്‍ ദേവസ്വം അധികൃതര്‍ക്ക് അനുജ്ഞനല്‍കി ശരംകുത്തിയിലേക്ക് യാത്രയാക്കി. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര കാനനപാതകള്‍ പിന്നിട്ട് വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകിട്ട് 5.40ന് ശരംകുത്തിയിലെത്തി. ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസര്‍ ബി.എല്‍. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
പതിനെട്ടാംപടി കയറി കൊടിമരചുവട്ടില്‍ എത്തിയ ഘോഷയാത്രയെ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, പി.കെ. കുമാരന്, ജില്ലാകളക്ടര്‍ എസ്. ഹരികിഷോര്‍, സ്പെഷല്‍ കമ്മിഷണര്‍ കെ. ബാബു, ശബരിമല പോലീസ് ചീഫ് കോഓര്‍ഡിനേറ്റര്‍ എഡിജിപി കെ. പദ്മകുമാര്‍, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍, രാമരാജപ്രേമപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു.
ശ്രീകോവിലിനു മുമ്പില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരിയും ചേര്‍ന്നു തിരുവാഭരണപേടകം ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളില്‍ എത്തിച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: