ബ്രിസ്ബെയ്ന്‍: തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടി രോഹിത് ശര്‍മ്മ മിന്നുന്ന പ്രകടനം നടത്തിയിട്ടും 308 റണ്‍സ് അടിച്ചുകൂട്ടിയിട്ടും ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത്ത് ശര്‍മ്മയുടെ സെഞ്ചുറിയുടെയും (124) രഹാനയുടെയും (89) കോലിയുടെയും (59) അര്‍ദ്ധസെഞ്ചുറിയുടെയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒരു ഓവര്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 309 റണ്‍സെടുത്ത് വിജയം നേടി. പുറത്താകാതെ 76 റണ്‍സ് നേടിയ ജോര്‍ജ് ബെയ്ലിയുടെയും 71 റണ്‍സ് വീതം നേടിയ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിന്റെയും ഷോണ്‍ മാര്‍ഷിന്റെയും 46 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്മിത്തിന്റെയും കരുത്തിലാണ് ഓസീസ് ലക്ഷ്യം മറികടന്നത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തി. ബൗളര്‍മാരുടെ മോശം പ്രകടനമാണ് രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തിരിച്ചടിയായത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ്മയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുടെയും വിരാട് കോഹ്ലിയുടെയും അജിന്‍ക്യ രഹാനെയുടെയും അര്ദ്ധസെഞ്ചുകളുടെയും മികവിലാണ് ടീം ഇന്ത്യ 308 റണ്‍സ് അടിച്ചെടുത്തത്. സ്കോര്‍ ഒന്‍പത് റണ്‍സായപ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ വിഷമിക്കുന്ന ശിഖര്‍ ധവാനാണ് ആദ്യം മടങ്ങിയത്. ആറ് റണ്‍സെടുത്ത ധവാനെ ജോയല്‍ പാരിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ് കയ്യിലൊതുക്കി.
രണ്ടാം വിക്കറ്റില്‍ രോഹിത്തിനൊപ്പം വിരാട് കോഹ്ലി ഒത്തുചേര്‍ന്നതോടെ ഇന്ത്യ കളിയില്‍ തിരിച്ചെത്തി. ആദ്യ ഏകദിനത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ ബാറ്റ് വീശിയ രോഹിത്തും വിരാടും ചേര്‍ന്ന് ഇന്നിങ്സ് മൂന്നോട്ടുനീക്കി. ഓസീസ് ബൗളര്‍മാരെ നിര്‍ഭയം നേരിട്ട ഇരുവരും ഭേദപ്പെട്ട റണ്‍റേറ്റ് സൂക്ഷിക്കുകയും ചെയ്തു. രണ്ടാം വിക്കറ്റില്‍ 21.3 ഓവറില്‍ 125 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്കോര്‍ 134-ല്‍ എത്തിയപ്പോള്‍ 59 റണ്‍സെടുത്ത വിരാട് അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്ണൗട്ടായി. 67 പന്തില്‍ നാലു ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. തുടര്‍ന്നെത്തിയ അജിന്‍ക്യ രഹാനെ രോഹിത്തിന് മികച്ച പിന്തുണ നല്കി. മൂന്നാം വിക്കറ്റില്‍ 18.3 ഓവറില്‍ 121 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
ഇതിനിടെ രോഹിത് തുടര്‍ച്ചയായ രണ്ടാം ശതകവും തികച്ചു. 112 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്സറുമടക്കമാണ് രോഹിത് സെഞ്ചുറിയിലെത്തിയത്. ഗാബ പിച്ചില്‍ ഇന്ത്യന്‍ ഓപ്പണര്‍ നേടുന്ന ആദ്യ സെഞ്ചുറിയാണിത്. 2008-ല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ നേടിയ 91 റണ്‍സായിരുന്നു ഇവിടെ ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഉയര്‍ന്ന സ്കോര്‍. സച്ചിന്, സൗരവ് ഗാംഗുലി, കെ. ശ്രീകാന്ത് എന്നിവര്‍ മാത്രമാണ് ഇവിടെ ഇതുവരെ അര്‍ദ്ധസെഞ്ചുറി നേടിയതെന്നതും ശ്രദ്ധേയം. രഹാനെ 50 പന്തില്‍ നിന്ന് നാല് ബൗണ്ടറികളോടെ അര്‍ദ്ധസെഞ്ചുറിയും തികച്ചു. ഒടുവില്‍ സ്കോര്‍ 255-ല്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ മൂന്നാം വിക്കറ്റ് നഷ്ടമായി. 127 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്സറുമടക്കം 124 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മ റണ്ണൗട്ടായി.
ഓസ്ട്രേലിയക്കെതിരെ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് നാലാം സെഞ്ചുറിയാണ് രോഹിത് ഇന്നലെ കണ്ടെത്തിയത്. പിന്നീടെത്തിയവരില്‍ ആര്‍ക്കും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. ക്യാപ്റ്റന്‍ ധോണി (11), മനീഷ് പാണ്ഡെ (6), രവീന്ദ്ര ജഡേജ (5), അശ്വിന് (1) എന്നിവര്‍ ബാറ്റിങില്‍ പൂര്‍ണ്ണ പരാജയമായി. അഞ്ചാമനായാണ് രഹാനെ പുറത്തായത്. 80 പന്തില്‍ നിന്ന് 89 റണ്‍സെടുത്ത രഹാന ഫോക്നറുടെ പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ സ്മിത്തിന്റെ കയ്യില്‍ കുടുങ്ങി. അവസാന പത്ത് പന്തുകളില്‍ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജെയിംസ് ഫോക്നര്‍ രണ്ട് വിക്കറ്റ് എടുത്തപ്പോള്‍ ബോളണ്ട്, പാരിസ്, ഹേസ്റ്റിങ്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഇന്ത്യന്‍ ഇന്നിംഗ്സില്‍ മൂന്ന് പേര് റണ്ണൗട്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കംഗാരുക്കള്‍ക്ക് ഫിഞ്ചും മാര്‍ഷും ചേര്‍ന്ന് ഗംഭീര തുടക്കം നല്കി. ഒന്നാം വിക്കറ്റില്‍ ഫിഞ്ച്-മാര്‍ഷ് സഖ്യം അടിച്ചുകൂട്ടിയത് 24.5 ഓവറില്‍ 145 റണ്‍സ്. 81 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത ഫിഞ്ചിനെ ജഡേജയുടെ പന്തില്‍ രഹാനെ പിടികൂടിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. അധികം കഴിയും മുന്നേ 84 പന്ത് നീണ്ട മാര്‍ഷിന്റെ ഇന്നിങ്സിനും അവസാനമായി. ഇഷാന്ത് ശര്‍മ്മക്ക് വിക്കറ്റ്. സ്കോര്‍ രണ്ടിന് 166. മൂന്നാം വിക്കറ്റില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിതും (46) ജോര്‍ജ് ബെയ്ലിയും (പുറത്താകാതെ 76) 78 റണ്‍സ് ചേര്‍ത്ത് ഓസീസിനെ വിജയത്തോട് അടുപ്പിച്ചു. സ്കോര്‍ 40.5 ഓവറില്‍ 244 എത്തിയപ്പോള്‍ സ്മിത്തിനെ ഉമേഷ് യാദവ് ബൗള്‍ഡാക്കി. അഞ്ചാമനായിറങ്ങിയ മാക്സെവെല് 25 റണ്‍സുമായി ബെയ്ലിക്കൊപ്പം പുറത്താകാതെ നിന്ന് ഓസീസിനെ വിജയത്തിലെത്തിച്ചു. ഇന്ത്യക്ക വേണ്ടി രവീന്ദ്ര ജഡേജയും, ഇശാന്ത് ശര്‍മ്മയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം നേടി. പരമ്പരയിലെ മൂന്നാം മത്സരം ജനവരി 17ന് മെല്‍ബണില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: