സൂതന്‍ തുടര്‍ന്നു: മുക്കുവസ്ത്രീയുടെ പുത്രനായ വേദവ്യാസനാണല്ലോ വേദങ്ങളെ നാലായി പകുത്തത്. അധികം ജ്ഞാനം ലഭിക്കാനിടയായിട്ടില്ലാത്ത ജനങ്ങള്‍ക്ക് ധര്‍മ്മങ്ങളെപ്പറ്റി ബോധം നല്‍കാനായി എന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശത്തോടെ ബാദരായണന്‍ പതിനെട്ടു പുരാണങ്ങള്‍ എഴുതി. അദ്ദേഹമാണ് എന്നെഇത് പഠിപ്പിച്ചത്. ജനമേജയന് മഹാമുനിയായ വേദവ്യാസന് തന്നെയാണ് മോക്ഷപ്രദമായ ദേവീഭാഗവതം ഉപദേശിച്ചത്. പണ്ട് തക്ഷകന് കടിച്ചായിരുന്നു അദ്ദേഹത്തിന്റെ അച്ഛനായ പരീക്ഷിത്തിന്റെ അന്ത്യം. ഒന്‍പതു ദിവസം ദേവീഭാഗവതം കേട്ട്, നവാഹയജ്ഞം കഴിഞ്ഞപ്പോള്‍ മരണപ്പെട്ട പരീക്ഷിത്തിന് ദിവ്യഗതിയുണ്ടായി. അങ്ങിനെ പുത്രനായ ജനമേജയന് കൃതകൃത്യനുമായി. മോക്ഷപ്രദവും ദുര്ഗ്ഗതിനിവാരകവുമാണ് ദേവീഭാഗവതപഠനം. ദിനവും ചെറിയൊരു സമയം മാത്രമാണെങ്കിലും ദേവീഭാഗവതപഠനം ചെയ്യുന്നത് യജ്ഞതീര്ത്ഥാദികളെക്കാളും വ്രതദാനങ്ങളെക്കാളും ഉത്തമമാണ്.
മറ്റു യുഗങ്ങളില്‍ അനവധി മുക്തിമാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും കലിയുഗത്തില്‍ പുരാണശ്രവണം മാത്രമാണ് അല്പായുസ്സായ മനുഷ്യനുള്ള ഏകാശ്രയം. വ്യാസന് ദേവീഭാഗവതത്തെ എഴുതിയതു തന്നെ മനുഷ്യരെ മുക്തിമാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഏതൊരു ദിവസവും ഈ പുരാണപഠനത്തിനു യോഗ്യം തന്നെ. നവാഹമായി ഈപുരാണം വായിക്കുന്നത് പുണ്യപ്രദമാണെന്നും, നാല് നവരാത്രികളിലും ഇത് മഹാവിശേഷമാണെന്നും പറയപ്പെടുന്നു. പാപികള്‍ക്കും, നാസ്തികര്‍ക്കും, എന്നുവേണ്ട വേദദ്രോഹികള്ക്ക് പോലും ദേവീഭാഗവതശ്രവണംകൊണ്ട് നിര്മ്മലരാവാം. ഗംഗ, കാശി, മഥുര എന്നിവിടങ്ങള്‍ക്കു പോലുമില്ലാത്ത പവിത്രത ദേവീഭാഗവതയജ്ഞവേദികള്ക്കുണ്ട്.
ദേവീഭാഗവതത്തിലെ ഒരൊറ്റ ശ്ലോകം ദിവസവും പഠിക്കുന്നവന് ദേവിയുടെ സംപ്രീതിയ്ക്ക് പാത്രമാവും. ഇതിന്റെ നിത്യപാരായണത്തിലൂടെ സാധകനിലെ ധര്‍മ്മാര്‍ത്ഥകാമമോക്ഷ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാകുന്നു. പ്രസേനനെത്തേടിപ്പോയ ശ്രീകൃഷ്ണന് തിരികെവരാന്‍ വൈകുന്നതില്‍ ആധിപൂണ്ട വസുദേവര്‍ക്ക് തന്റെ പുത്രനെ പെട്ടെന്ന് തന്നെ കാണാന്‍ സാധിച്ചത് ദേവീഭാഗവതശ്രവണത്താലാണ്. ഈ ഗ്രന്ഥത്തെ വന്ദിച്ചുപൂജിക്കുന്ന ഗൃഹം ഐശ്വര്യപൂര്‍ണ്ണമാവും. ഇത് പഠിക്കുന്ന ബ്രാഹ്മണന് വേദജ്ഞനും, ക്ഷത്രിയന് രാജാവും വൈശ്യന് സമ്പല്സമൃദ്ധനും, ശൂദ്രന് സ്വകുലത്തിന്റെ നേതാവുമായിത്തീരും.
ശ്രീ സ്കന്ദപുരാണത്തില്‍ മാനസഖണ്ഡത്തില്‍ ദേവീഭാഗവതമാഹാത്മ്യം ഒന്നാമദ്ധ്യായം
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: