ഈശ്വരന് സകലരുടെയും ഉള്ളില്‍ അന്തര്യാമിയായി വസിക്കുന്നുണ്ട്. അവിടുന്ന് ഓരോ നിമിഷവും നമ്മളോടു പ്രേമപുസരം മൃദുവായി, സരളതയോടെ സംസാരിക്കുന്നുമുണ്ട്. പക്ഷേ, അതിനു ചെവി കൊടുക്കുവാനുള്ള ക്ഷമ നമുക്കില്ല. കേള്‍ക്കുവാനുള്ള കാതും നമുക്കില്ല. അതിനാല്‍ വീണ്ടും വീണ്ടും നാം തെറ്റുകള്‍ ചെയ്യുന്നു. ദുഃഖം അനുഭവിക്കുന്നു.
അനുസരിക്കുവാനുള്ള ശിഷ്യഭാവം നാം ഉണര്ത്തിയെടുക്കണം. അപ്പോള്‍ നമ്മളില്‍ ഈ ശിഷ്യഭാവം ഉണരുന്നുവോ അവിടത്തെ അനുസരിക്കാന്‍ തയ്യാറായി ശ്രദ്ധയോടും ഭക്തിയോടും പ്രേമത്തോടും വിനയത്തോടും അവിടുത്തെ സമീപിക്കുന്നുവോ, അപ്പോള്‍ അവിടുന്ന് ഗുരുഭാവം കൈക്കൊണ്ട് നമ്മെ നയിക്കാന്‍ തയ്യറാവും. ഇതാണ് അര്‍ജുനന്റെ കാര്യത്തില്‍ നടക്കുന്നത്.
ശരണാഗതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രാധയുടെ കാര്യവും ഓര്‍മിക്കണം. വൃന്ദാവനത്തില്‍ നിന്നും ഭഗവാന് മഥുരയ്ക്കുപോയ സമയം, ഗോപികമാരെയോ, രാധയെയോ കൂടെ കൊണ്ടു പോയില്ല. അതിനാല്‍ അവര്‍ വളരെ ദുഃഖിതരായിരുന്നു.
ഈ സമയം മഥുരയില്‍ നിന്നു വൃന്ദാവനത്തിലെത്തിയ ഉദ്ധവന് രാധയോടു ചോദിച്ചു:’ഭഗവാന് തിരിച്ചു വരണമെന്നോ അല്ലങ്കില്‍ ഞങ്ങളെക്കൂടി മഥുരയിലേക്കു കൊണ്ടുപോകണമെന്നോ ഒക്കെയുള്ള സന്ദേശങ്ങള്‍ ഗോപികമാര്‍ ഭഗവാന് അയച്ചു കാണുന്നു. രാധമാത്രം അങ്ങനെയുള്ള സന്ദേശമൊന്നും നല്‍കിക്കണ്ടില്ല. എന്താണ്?’
രാധ പറഞ്ഞു:’വീട്ടിലെ യജമാനന് പുറത്തു പോകുമ്പോള്‍ ജോലിക്കാരനെ കൊണ്ടുപോവുകയോ കൊണ്ടുപോകാതിരിക്കുകയോ ചെയ്യും. കൊണ്ടു പോയില്ലെങ്കില്‍ സേവകന് എന്തുചെയ്യും? വീടും പരിസരവും എല്ലാം വൃത്തിയാക്കി, അദ്ദേഹം ഏല്പിച്ചിരിക്കുന്ന ജോലികളെല്ലാംചെയ്ത് അദ്ദേഹത്തെയും കാത്തിരിക്കും. ഞാന്‍ ഭഗവാന്റെ ദാസിയാണ്. അതു പോലെ എന്നെ കൊണ്ടുപോകാനോ കൊണ്ടുപോകാതിരിക്കാനോ ഉള്ള അധികാരം ഭഗവാനുണ്ട്. അവിടുന്നെന്നെ കൊണ്ടുപോയിരുന്നെങ്കില്‍ അതില്‍പ്പരം സന്തോഷം എനിക്കു വേറെയില്ല. അതേസമയം കൊണ്ടു പോകാത്തതില്‍ ഞാന്‍ ദുഃഖിച്ചു തളര്‍ന്നുമില്ല. ഞാന്‍ എന്റെ ഹൃദയമാകുന്ന ശ്രീകോവില്‍ വൃത്തിയാക്കി പ്രേമമാകുന്ന ദീപം തെളിയിച്ചു കാത്തിരിക്കുകയാണ് ഒരു ദാസി എന്ന നിലയില്‍ അതാണെന്റെ കടമ. അതുകൊണ്ടാണ് ഭഗവാന് ഞാന്‍ പ്രത്യേക സന്ദേശം അയയ്ക്കാത്തത്.’
രാധയുടെ മനോഭാവമാണ് ഈശ്വരനോട് നമുക്ക് ഉണ്ടാകേണ്ടത്. ഇതാണ് ശരിയായ ഒരു ഭക്തന്റെ ഭാവം ദാസഭാവം. ഈ ഒരു ശരണാഗതിയില്‍ക്കൂടിയേ നമുക്ക് ആത്മതത്ത്വത്തെ പ്രാപിക്കാന്‍ കഴിയൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: