ചേര്‍ത്തല: പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളുടെ പേരില്‍ പ്രസിഡന്റിനെ നീക്കം ചെയ്യാന്‍ ശ്രമം. ഇതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായി. ബാങ്കില്‍ നടന്ന ഇരുപത് കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് അഡ്വ. ആര്.പി. ഷേണായിയുടെ രാജി ആവശ്യപെട്ടാണ് ഡിസിസി നേതൃത്വം കത്തു നല്‍കിയത്.
പ്രസിഡന്റിനെ മാത്രം മാറ്റാനുള്ള തീരുമാനമാണ് കോണ്‍ഗ്രസില്‍ കലാപത്തിന് കളമൊരുക്കിയത്. എ ഗ്രൂപ്പാണ് ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുള്ളത്. ക്രമക്കേടില്‍ ഭരണസമിതിക്കു പങ്കില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. ഇതിനുവിരുദ്ധമായി തങ്ങളോടൊപ്പം നിലകൊള്ളുന്ന പ്രസിഡന്റ് മാത്രം രാജി വെക്കണമെന്ന ആവശ്യം ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍.
വിഷയങ്ങളുയര്‍ത്തി ബാങ്ക് ഭരണം പിടിച്ചെടുക്കാനുള്ള ഐ ഗ്രൂപ്പിന്റെ തന്ത്രമാണിതിന് പിന്നിലെന്നും ഇതിനാല്‍ പ്രസിഡന്റ് രാജിവെക്കേണ്ടെന്നും ശക്തമായി നേരിടാനുമാണ് എ വിഭാഗത്തിന്റെ തീരുമാനം. ബാങ്ക് ഭരണ സമിതിയില്‍ എ ഗ്രൂപ്പിനാണ് മേധാവിത്വം. ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടുമായി ബന്ധെപ്പട്ട് കോണ്‍ഗ്രസ് നേതാവായ സെക്രട്ടറിയടക്കം അഞ്ചു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അന്വേഷണ സംഘം നല്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ഭരണസമിതിയിലെ എ, ഐ ഗ്രൂപ്പുകളില്‍പെട്ട അംഗങ്ങളുടെയടക്കം അനധികൃത സാമ്പത്തിക ഇടപാടുകള്‍ പരാമര്‍ശിച്ചിരുന്നു. ഐ പക്ഷത്ത് ഉള്‍പ്പെട്ടവരെ സംരക്ഷിക്കുകയും എതിര്‍വിഭാഗക്കാരെ ഉന്മൂലനം ചെയ്യുകയുമാണ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദം.
ഭരണ സമിതിയിലെ ഭൂരിപക്ഷ അംഗങ്ങളുടെ പരാതിയെ പ്രകാരമാണ് രാജി ആവശ്യമെന്നാണ് പ്രസിഡന്റിനു നല്കിയ കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വഴി കൈമാറിയ കത്തില്അടിയന്തരമായി രാജിവെക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടിലടക്കം പരാമര്‍ശമുള്ളവര്‍ക്കെതിരെ നടപടിയെടുക്കാതെ പ്രസിഡന്റിനെ കരുവാക്കാനുള്ള നീക്കം അംഗീകരിക്കുകയില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.
ഭരണ സമിതി അംഗങ്ങള്‍ രാജിവെച്ച് പാര്‍ട്ടിയെ മാനക്കേടില്‍നിന്നും സംരക്ഷിക്കണമെന്ന് ഗ്രൂപ്പുകള്‍ക്കതീതമായി ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: