മാവേലിക്കര: ചെറുകോല്‍ ശ്രീധര്‍മ്മ ശാസ്താ-സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവം അലങ്കോലപ്പെടുത്താന്‍ ഡിവൈഎഫ്ഐക്കാരുടെ നീക്കം. ക്ഷേത്രദര്‍ശനത്തിന് എത്തിയ ഭക്തനെയുള്പ്പടെ രണ്ടു പേരെ മര്‍ദ്ദിച്ച സംഘം രണ്ടു വീടുകള്‍ക്ക് നേരെ ആക്രമണം നടത്തി.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ഈഴക്കടവില്‍ ബിജെപി അനുഭാവിയായ വിരിപ്പാട്ട് ലെനിനെ മര്‍ദ്ദിച്ചായിരുന്നു അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിനു ശേഷം ക്ഷേത്രത്തിനു മുന്പിലെത്തിയ സംഘം വെല്ലുവിളി നടത്തുകയും ഭക്തര്‍ക്ക് നേരെ അസഭ്യ വാക്കുകള്‍ ചൊരിഞ്ഞു. രാത്രി ഒന്‍പതരയോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തനെയും സംഘം ആക്രമിച്ചു.
പത്തരയോടെയാണ് വീടുകള്‍ക്ക് നേരെ ആക്രമണം നടന്നത്. ആര്‍എസ്എസ് ചെറുകോല്‍ മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മേച്ചേരിത്തറ രജനീഷ്, മണ്ഡല് സേവാപ്രമുഖ് കിളിയന്മണ്തറയില് സജി എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. ഇരു വീടുകളുടെയും ജനല്‍ ചില്ലുകള്‍ അക്രമി സംഘം എറിഞ്ഞ് തകര്‍ത്തു.
ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് പ്രദീപ്, വിശാല്‍ വിജയന്, നന്ദു, രഞ്ചിത്ത് എന്നിവരും കണ്ടാല്‍ അറിയാവുന്ന ഒന്‍പത് പേരും ചേര്‍ന്നാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് മാന്നാര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: