ടെഹ്റാന്: ആണവപദ്ധതികള്‍ വെട്ടിച്ചുരുക്കിയതോടെ ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധം ഉടന്‍ അവസാനിക്കും. ഇതോടെ വന്‍തോതില്‍ എണ്ണവില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറാന്. അവരുടെ ലക്ഷ്യം ഭാരതവും. ഭാരതം ഉറ്റുനോക്കുന്നതും കുറഞ്ഞ ചെലവില്‍ ഇറാന്റെ എണ്ണ തന്നെ.
ഉപരോധം പിന്‍വലിച്ചാല്‍ ആറു മാസത്തിനുള്ളില്‍ ദിവസം രണ്ടു ലക്ഷം വീപ്പ എണ്ണ വീതം അധികമായി ഭാരതത്തിലേക്ക് കയറ്റിയയക്കാന്‍ കഴിയുമെന്നാണ് ഇറാന്റെ കണക്കുകൂട്ടല്‍. എണ്ണ കയറ്റാന്‍ തയ്യാറാക്കിയിട്ടിരിക്കുകയാണ് അവരുടെ ഒരു ഡസനിലേറെ സൂപ്പര്‍ ടാങ്കറുകള്‍. ഭാരതം കഴിഞ്ഞാല്‍ യൂറോപ്യന്‍ യൂണിയനാണ് അവരുടെ രണ്ടാമത്തെ വിപണി. ഏഷ്യയിലെ അതിവേഗം വളരുന്ന എണ്ണവിപണിയാണ് ഭാരതം.
എണ്ണ കയറ്റുമതി പ്രതിദിനം അഞ്ചു ലക്ഷം വീപ്പ കൂടി വര്‍ദ്ധിപ്പിക്കാനാണ് ഇറാന്റെ പദ്ധതി. ഇറാന് കൂടുതല്‍ കരുത്തോടെ വിപണിയില്‍ ഇറങ്ങിയാല്‍ എണ്ണവില വീണ്ടും ഇടിയും. ഇപ്പോള്‍ത്തന്നെ ഒരു വീപ്പ എണ്ണയ്ക്ക് വെറും 30 ഡോളറേയുള്ളൂ. ക്രൂഡ് ഓയില്‍ കയറ്റുന്ന 22 വമ്പന്‍ ടാങ്കറുകളാണ് ഇറാനുള്ളത്. അവയില്‍ 13 എണ്ണം ഭാരതത്തിലേക്ക് കൊണ്ടുപോകാന്‍ എണ്ണനിറച്ചിട്ടിരിക്കുകയാണ്. മറ്റുള്ള ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ വലിയ അതിവേഗം വളരുന്ന എണ്ണവിപണിയാണ് ഭാരതം. ഇറാന് ഉദ്യോഗസ്ഥന് പറഞ്ഞു.
നിലവില്‍ 260,000 വീപ്പ എണ്ണയാണ് ഇറാന് ഭാരതത്തിലേക്ക് ദിവസം അയക്കുന്നത്. ഇത് പ്രതിദിനം 460,000 വീപ്പയാക്കുകയാണ് ലക്ഷ്യം. എണ്ണയാവശ്യം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ഇറാനെ പ്രതീക്ഷയോടെയാണ് ഭാരതം നോക്കുന്നത്. സാമ്പത്തിക വളര്‍ച്ച കുറഞ്ഞ സാഹചര്യത്തില്‍ ചൈന, തെക്കന്‍ കൊറിയ, ജപ്പാന് എന്നിവിടങ്ങളില്‍ എണ്ണ ഡിമാന്‍ഡും കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: