തിരുവനന്തപുരം: കേരളത്തില്‍ ജലഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ പദ്ധതിയും ബജറ്റില്‍ കൂടുതല്‍ നീക്കിയിരുപ്പും ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. വാഹനപ്പെരുപ്പം മൂലം ഗതാഗത തടസ്സങ്ങളും അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്. മരണപ്പെടുന്നവരുടെയും അംഗഭംഗം സംഭവിക്കുന്നവരുടെയും എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ഇതിന് അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കാന്‍ ജലഗതാഗത സൗകര്യം വര്‍ധിപ്പിക്കുക തന്നെ വേണം. കേരളത്തിന് 585 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരമുണ്ട്. കൊച്ചി തുറമുഖത്തിന് പുറമെ 17 ചെറുതുറമുഖങ്ങളും നമുക്കുണ്ട്. വിഴിഞ്ഞം കൂടി പൂര്‍ത്തിയാകുമ്പോള്‍ ചരക്കു നീക്കങ്ങള്‍ക്കും സംവിധാനമാകും. ഇത് കണക്കിലെടുത്ത് 17 തുറമുഖങ്ങളും വികസിപ്പിക്കുകയും ആവശ്യമെങ്കില്‍ പുതിയ തുറമുഖങ്ങള്‍ സൃഷ്ടിക്കാനും കഴിയണമെന്നും കുമ്മനം നിര്‍ദ്ദേശിച്ചു. ഏറെ സാധ്യതയുള്ള ഉള്‍നാടന്‍ ജലഗതാഗതത്തിനും മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. പ്രകൃതിസൗഹൃദവും ഇന്ധനക്ഷമവുമുള്ള ഉള്‍നാടന്‍ ജലഗതാഗതം വ്യാപകമാക്കിയാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ സാധിക്കും. ഇതിന് കേന്ദ്രസര്‍ക്കാരിന് ബൃഹത്തായ പദ്ധതി തന്നെയുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാരാണ് അതിന് മുന്‍കൈ എടുക്കേണ്ടതെന്നും കുമ്മനം രാജശേഖരന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: