ന്യൂദല്‍ഹി: ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന കേസില്‍ അമിക്കസ്ക്യൂറിയെ നിയമിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ അഭിഭാഷകനായ നൗഷാദിന് നേരെ ഭീഷണിയുണ്ടായെന്ന പരാതിയെ തുടര്‍ന്ന് ഹര്‍ജിക്കാര്‍ കേസ് പിന്‍വലിച്ചാലും അമിക്കസ്ക്യൂറിയെ വെച്ച് സ്വന്തം നിലയ്ക്ക് മുന്നോട്ടുപോകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, എന്‍.വി രമണ എന്നിവരുടെ ബെഞ്ചാണ് അഭിഭാഷകരുടെ പരാതി ഇന്നലെ കേട്ടത്.
ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാന് വധഭീഷണി ലഭിച്ചെന്നാരോപിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷനാണ് ഇന്നലെ കോടതിയെ സമീപിച്ചത്. ബാര്‍ അസോസിയേഷന് പ്രസിഡന്റ് ദുഷ്യന്ത് ദവെ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. നൗഷാദിനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന് കെ.കെ വേണുഗോപാലും കോടതിയോട് ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ബാര്‍ അസോസിയേഷന്റെ ആവശ്യം തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തീരുമാനിക്കും.
സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ പ്രശ്നമാണ് കോടതി പരിഗണിക്കുന്നതെന്നും പൊതുതാല്‍പ്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാല്‍ പിന്‍വലിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭീഷണി ഉയര്‍ന്നതിനാല്‍ ഹര്‍ജി പിന്‍വലിക്കേണ്ട അവസ്ഥയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ ധരിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് ഇങ്ങനെയൊക്കെയാണെങ്കില്‍ ഹരീഷ് സാല്‍വെയെ അമിക്കസ്ക്യൂറിയായി നിയമിക്കേണ്ടിവരുമെന്ന് കോടതി അറിയിച്ചത്.
ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് പ്രസിഡന്റ് നൗഷാദ് അമ്മദ് ഖാന് രണ്ടു ദിവസം കൊണ്ട് 700ലധികം ഭീഷണി ഫോണ്‍കോളുകള്‍ ലഭിച്ചെന്നാണ് കോടതിയില്‍ പരാതിപ്പെട്ടത്. 2014ലാണ് താന്‍ അസോസിയേഷന് അധ്യക്ഷ സ്ഥാനം ഏല്‍ക്കുന്നതെന്നും ഹര്‍ജി അതിനും മുമ്പ് നല്‍കിയതാണെന്നുമാണ് അഡ്വ. നൗഷാദിന്റെ നിലപാട്. ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ശക്കര്‍പൂര്‍ പോലീസില്‍ നൗഷാദ് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: