തിരുവനന്തപുരം : ബാര്‍കോഴക്കേസില്‍ വിജിലന്‍സ് എസ്പി സുകേശന് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ആദ്യ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി തന്നെയാണു തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലാത്തതിനാല്‍ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാണു സുകേശന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.സുകേശന് ആദ്യം തയാറാക്കിയ വസ്തുതാവിവര റിപ്പോര്‍ട്ടില്‍ മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്നാണു രേഖപ്പെടുത്തിയിരുന്നത്. ഈ റിപ്പോര്‍ട്ട് തിരുത്തി മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
തുടരന്വേഷണത്തിന്റെ ചുമതല സുകേശനെത്തന്നെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ തന്റെ മുന്കണ്ടെത്തലുകള്ക്ക് വിരുദ്ധമായാണു സുകേശന് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. 50 ലക്ഷം രൂപ മാണിക്കു നല്‍കിയെന്ന ആരോപണത്തിനു തെളിവില്ലെന്നും പലതവണ എഡിറ്റ് ചെയ്തു ബിജു രമേശ് ഹാജരാക്കിയ സിഡി വിശ്വാസ്യ യോഗ്യമല്ലെന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാക്ഷി മൊഴികളിലും ഫോണ്‍ രേഖകളും പരിശോധിച്ചപ്പോള്‍ വൈരുദ്ധ്യം കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കുമ്പോള്‍ കടകവിരുദ്ധമായ റിപ്പോര്‍ട്ടിന് സുകേശന് കോടതിയില്‍ മറുപടി പറയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: