കൊച്ചി: നഗരസഭാ പരിധിയിലെ കൊതുക് ശല്യത്തിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്ത് നിന്നുള്‍പ്പെടെ രൂക്ഷ വിമര്‍ശനം. തുടര്‍ന്ന് കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിലാണ് നഗരത്തില്‍ കൊതുകുകള്‍ പെരുകുന്നതായി ആക്ഷേപം ഉയര്‍ന്നത്. 25 മുതല്‍ ഒരു മാസം നീണ്ടു നില്ക്കുന്ന ക്ലീന്‍ കൊച്ചി മിഷന് പദ്ധതി കൊതുകു നശീകരണം കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് മേയര്‍ സൗമിനി ജെയ്ന്‍ പറഞ്ഞു. റസിഡന്‍സ് അസോസിയേഷനുകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ക്ലീന്‍ മിഷന് കൊച്ചി നടപ്പാക്കുന്നത്. പകല്‍ സമയങ്ങളില്‍ പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത വിധം കൊതുക് ശല്യം രൂക്ഷമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പറഞ്ഞു. കലൂര്‍ പരിസരത്ത് രാവിലെയും വൈകിട്ടും നടക്കാനിറങ്ങാന്‍ പോലും സാധ്യമല്ലെന്ന തരത്തില്‍ പരാതികള്‍ ഉയരുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്നും എത്രയും വേഗം കൊതുക് നശീകരണത്തിന് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് ഫോഗിങ് മിഷനാണ് നിലവില്‍ നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് മുഴുവന്‍ വാര്‍ഡുകളിലും എത്തുന്നില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു. നഗര പരിധിയിലെ ചെറിയ കാനകള്‍ വൃത്തിയാക്കുന്നതിന് ഓരോ വാര്‍ഡിനും രണ്ട് ലക്ഷം രൂപ കഴിഞ്ഞ കൗണ്‍സില്‍ പാസാക്കിയിരുന്നു. എന്നാല്‍ ഇടപ്പള്ളി സോണ്‍ മാത്രമാണ് ഇക്കാര്യത്തില്‍ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.
മറ്റ് സോണുകള്‍ അലംഭാവം തുടരുകയാണെന്ന് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് ആരോപിച്ചു. ഫോഗിങ് തൃപ്തികരമല്ല, ഇക്കാര്യത്തില്‍ നഗരസഭ കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊതുക് നിവാരണത്തിനായി ഡ്രൈഡേ ആചരിക്കുന്നതുള്പ്പെടെയുള്ള നടപടികള്‍ക്ക് നഗരസഭ നേതൃത്വം നല്‍കണമെന്ന് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വി.കെ. മിനിമോള്‍ അഭിപ്രായപ്പെട്ടു. കൊതുകിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമാണോയെന്ന് പരിശോധിക്കണമെന്നും കൃത്യമായ അളവില്‍ മരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: