പള്ളുരുത്തി: തമിഴ്നാട്ടിലെ ഇരുഗൂര്‍ നിന്ന് കൊച്ചിയിലേക്ക് റെയില്‍ മാര്‍ഗ്ഗം കണ്ടെയ്നര്‍ എത്തുന്നു. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് മുന്‍കൈയ്യെടുത്താണ് റെയില്‍ മാര്‍ഗ്ഗം കൊച്ചിയിലേക്കും തിരികയും കണ്ടെയ്നര്‍ എത്തിക്കുവാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കാണ് പ്രതിവാര തീവണ്ടിയെത്തുന്നത്. ഇതോടെ വാളയാര്‍ ചെക്ക് പോസ്റ്റിന്റെ കുരുക്കില്ലാതെ കണ്ടെയ്നറുകള്‍ എത്തിക്കുന്നതിനും തിരിച്ചയക്കുന്നതിനും കഴിയുമെന്നാണ് പ്രതീക്ഷ.
വാളയാറില്‍ പരിശോധനക്കായി കാത്ത് കിടക്കുമ്പോഴുള്ള സമയനഷ്ടവും മറ്റും വ്യാപാര സമൂഹത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ഇപ്പോള്‍ കണ്ടെയ്നര്‍ ചരക്ക് നീക്കം പ്രധാനമായും നടക്കുന്നത് തൂത്തുക്കുടിയിലാണ്. കോയമ്പത്തൂര്‍ നിന്ന് കൊച്ചിയിലേക്ക് ചരക്കെത്തിക്കുന്നതാണ് എളുപ്പമെങ്കിലും വാളയാറിലെ പ്രശ്നങ്ങളും വല്ലാര്‍പാടത്തെ ഹാന്‍ഡ്ലിംഗ് ചാര്‍ജ്ജ് വര്‍ദ്ധനവുമൊക്കെ ഇവിടെ നിന്ന് ഇറക്കുമതി, കയറ്റുമതിക്കാരെ അകറ്റുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോയമ്പത്തൂര്‍ പരിസരത്തെ ഇറക്കുമതിക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും പുതിയ പദ്ധതി നേട്ടമാകുമെന്നാണ് കരുതുന്നത്. ശനിയാഴ്ച ഇരുഗൂര്‍ നിന്നും വരുന്ന തീവണ്ടി ചൊവ്വാഴ്ച തിരികെ പോകുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.തീവണ്ടിയുടെ ഫഌഗ് ഓഫ് ഇന്ന് വൈകിട്ട് നാല് മണിക്ക് ഇരിഗൂറില് കൊച്ചിന് പോര്‍ട്ട് ഡെപ്യൂട്ടി ചെയര്മാന് സെന്തില്‍വേല്‍ നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: