കൊച്ചി: മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട അടൂര്‍ എസ്എന്‍ഡിപി ചൈതന്യ സ്വയംസഹായ സംഘത്തിലെ തങ്കമണി പുരുഷോത്തമന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബി കെമാല്‍പാഷയുടെ ഉത്തരവ്. കിട്ടാത്ത വായ്പയുടെ പേരില്‍ റവന്യൂ റിക്കവറി നേരിടുകയാണെന്നും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപിച്ച സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
കഴിഞ്ഞ 2014 മാര്‍ച്ച് ഏഴിനാണ് കേസുമായി ബന്ധപ്പെട്ട പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നു കോടതി പറഞ്ഞു. കേസില്‍ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ 13 പ്രതികളാണ് ഉണ്ടായിരുന്നത്. മൈക്രോ ഫിനാന്‍സ് വായ്പ നല്‍കാമെന്നു പേരില്‍ 7.68 കോടി രൂപ തട്ടിച്ചുവെന്നാണ് കേസ്. കേസില്‍ ലോക്കല്‍ പോലീസ് അന്വേഷണം നടത്തി വരുന്നുണ്ടെങ്കിലും അടുത്തകാലത്തൊന്നും ഫലം കണ്ടെത്താനാവുമെന്നു കരുതാനാവില്ലെന്നു കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ കേസിന്റെ ഗൗരവം പരിഗണിച്ച് ക്രൈംബ്രാഞ്ച് (എക്ണോമിക്സ് ഒഫന്‍സ് വിങ്) മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടു എഡിജിപി ക്രൈം 15 ദിവസത്തിനകം ഉത്തരവ് നല്‍കണമെന്നും കോടതി പറഞ്ഞൂ.
ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്കിയിരുന്നുവെന്നു ഹര്‍ജിയില്‍ പറയുന്നു. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ അടൂര്‍ എസ്എന്‍ഡിപി 2012ല്‍ മൈക്രോ ഫിനാന്‍സ് പദ്ധതി തുടങ്ങി. പിന്നീട് അടൂരിലെ ഇന്ത്യന്‍ ബാങ്കില്‍ നിന്നു വായ്പ ലഭ്യമാക്കമെന്നു അംഗങ്ങളോടു വ്യക്തമാക്കി. ഇതിനായി വെള്ളക്കടലാസില്‍ വായ്പ ആവശ്യമുള്ളവരില്‍ നിന്നു ഒപ്പിട്ടു വാങ്ങിച്ചു. പിന്നീട് പല തവണയായി എസ്എന്‍ഡിപി യൂണിയനില്‍ ബന്ധപ്പെട്ടപ്പോള്‍ വായ്പ ലഭ്യമായിട്ടില്ലെന്നായിരുന്നു മറുപടി.
എന്നാല്‍ തുടര്‍ന്ന് അടൂര്‍ എസ്എന്‍ഡിപി യൂണിയന് പിരിച്ചുവിട്ടു. പിന്നീട് നടന്ന അന്വേഷണത്തിലാണ് 7.68 കോടി രൂപ തട്ടിച്ചുവെന്നു കണ്ടെത്തിയത്. ബാങ്കില്‍ നിന്നു വായ്പ വാങ്ങിയ ശേഷം അപേക്ഷ നല്‍കിയവര്‍ക്ക് നല്‍കാതെ ചെലവഴിക്കുകയായിരുന്നു എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: