കൊച്ചി: സരിത ജയിലില്‍ വച്ചെഴുതിയ 21 പേജുള്ള കത്തില്‍ പതിമൂന്നോളം ഉന്നതരെക്കുറിച്ചും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ചും പരാമര്‍ശമുണ്ടെന്ന് മുന്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് സോളാര്‍ കമ്മീഷന് ജസ്റ്റിസ് ശിവരാജന് മുമ്പാകെ മൊഴി നല്കി. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ല. മുഖ്യമന്ത്രിയുടെ പേരില്ല. സരിതയുടെ ബന്ധുവെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി അട്ടക്കുളങ്ങര ജയിലില്‍ ഒരാള്‍ സരിതയെ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷമാണ് കത്ത് നാലു പേജായി ചുരുങ്ങിയത്. സരിതയെ സന്ദര്‍ശിച്ചത് ആരായിരുന്നുവെന്ന് അറിയില്ലെന്നും അലക്സാണ്ടര്‍ ജേക്കബ് വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിയവേ സരിത പെരുമ്പാവൂര്‍ പോലിസിന്റെ കസ്റ്റഡിയില്‍ പോയിരുന്നു. തിരികെ ജയിലിലെത്തിച്ചപ്പോള്‍ വാര്ഡന്മാര് നടത്തിയ ദേഹപരിശോധനയിലാണ് 21 പേജുള്ള കത്ത് കണ്ടെടുത്തത്. കത്ത് താന്‍ വായിച്ചിരുന്നില്ല. എന്നാല്‍ അത് പിടിച്ചെടുത്ത ജയില്‍ ഉദ്യോഗസ്ഥരിലൂടെ അതിന്റെ ഉള്ളടക്കം മനസിലാക്കിയിട്ടുണ്ട്.
ജയില്‍ ജീവനക്കാര്‍ അവര്‍ പറഞ്ഞത് സാക്ഷ്യപ്പെടുത്താന്‍ തയ്യാറല്ലാത്തതിനാല്‍, സരിതയുടെ ഒറിജിനല്‍ കത്ത് പുറത്തു വരാതിരുന്നാല്‍, താന്‍ പറയുന്നത് ആരോപണമായി മാറാനും അപകീര്‍ത്തി കേസിനും സാധ്യതയുള്ളതിനാലാണ് പേരുകള്‍ പറയാത്തതെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ പേര് കത്തില്‍ ഇല്ലെന്ന് ഇന്ത്യന്‍ ലോയേഴ്സ് യൂനിയന്‍ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി അലക്സാണ്ടര്‍ ജേക്കബ് മറുപടി നല്കി.
സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സരിതയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സരിതയെ അട്ടക്കുളങ്ങരയിലേക്ക് മാറ്റിയ 2013 ജൂലൈ 23ന് അവരെ കാണണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ജീപ്പില്‍ ജയിലിലെത്തിയിരുന്നു. ജീപ്പില്‍ തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്ഡന് അക്കാര്യം ഫോണില്‍ തന്നെ വിളിച്ചറിയിച്ചു. താന്‍ ഇക്കാര്യം കണ്ട്രോള് റൂമില്‍ അറിയിച്ചു. എന്നാല്‍ വാര്ഡന് ഫോണ്‍ ചെയ്തത് കേട്ടയുടന്‍ സംഘം തിരിച്ചുപോയതിനാല്‍ അവരെ പിടികൂടാനോ തിരിച്ചറിയാനോ സാധിച്ചില്ല.
അന്നേദിവസം തന്നെ സരിതയെ കാണാനായി 150ലധികം അപേക്ഷകളാണ് ലഭിച്ചത്. മാധ്യമപ്രവര്‍ത്തരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ലണ്ടനില്‍ നിന്നടക്കം ഫോണ്‍ കോളുകളും വന്നിരുന്നു. ഇവരുടെയൊക്കെ പേര് കേട്ടാല്‍ കമ്മീഷന് വിരണ്ടുപോകുമെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. തടവുകാരി അഭിഭാഷകനെഴുതിയ കുറിപ്പെന്ന നിലയിലാണ് ജയില്‍ ചട്ടങ്ങള്‍ക്ക് വിധേയമായി കത്ത് സരിത അഭിഭാഷകന് ഫെനി ബാലകൃഷ്ണന് കൈമാറിയത്. കത്ത് കൈപ്പറ്റിയതായുള്ള രസീതില്‍ ഫെനി ബാലകൃഷ്ണനൊക്കൊണ്ട് ഒപ്പിട്ടശേഷമാണ് കത്തു നല്‍കിയത്. എന്നാല്‍ കത്ത് വായിച്ചുനോക്കിയ ഫെനി ബാലകൃഷ്ണന് അത് കോടതിയില്‍ ഹാജരാക്കാതിരുന്നതില്‍ ആശ്ചര്യം തോന്നിയതായും അലക്സാണ്ടര്‍ ജേക്കബ് മൊഴി നല്കി.
അട്ടക്കുളങ്ങര, പൂജപ്പുര, നെട്ടുകാല്‍ത്തേരി ജയിലുകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗം സിറിയക് ജോസഫ് അറിയിച്ചിരുന്നു. എന്നാല്‍ അട്ടക്കുളങ്ങര ജയിലില്‍ സരിതയുള്ളതിനാല് അങ്ങോട്ടു വരുന്നതില്‍നിന്നു ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. വിവാദം ഉണ്ടാകാതിരിക്കാന്‍ ആയിരുന്നു ഇപ്രകാരം ചെയ്തത്. ഇതുപ്രകാരം സിറിയക് ജോസഫ് അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശനം ഒഴിവാക്കി പകരം ഉദ്യോഗസ്ഥരെ അയക്കുകയായിരുന്നുവെന്നും അലക്സാണ്ടര്‍ ജേക്കബ് മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: