പയ്യന്നൂര്‍: പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സിന് നേരെ ബോംബേറ്. അക്രമത്തിന് പിന്നില്‍ സിപിഎം സംഘമാണെന്ന് സംശയിക്കുന്നു. പോലീസ് സ്റ്റേഷന് സമീപത്തെ സിഐ, എസ്ഐ എന്നിവരുടെ ക്വാര്‍ട്ടേഴ്സിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ 2മണിക്ക് ഉഗ്രശക്തിയുള്ള ബോംബുകള്‍ എറിഞ്ഞത്.
ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പയ്യന്നൂര്‍ സിഐ പി.കെ.മണിയും മുകളില്‍ എസ്ഐ വിപിന്‍കുമാറും കുടുംബവുമാണ് താമസിക്കുന്നത്. സിഐ ഒറ്റയ്ക്കാണ് താമസം. ബോംബെറിയുമ്പോള്‍ എസ്ഐയുടെ ക്വാര്‍ട്ടേഴ്സില്‍ എസ്ഐയും ഭാര്യയും മക്കളുമുണ്ടായിരുന്നു. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ഒന്ന് താഴത്തെ നിലയിലെ സിഐ യുടെ ക്വാര്‍ട്ടേഴ്സിന്റെ വാതിലിനു സമീപത്താണ് കൊണ്ടത്. ബോംബ് പൊട്ടിയതിനെതുടര്‍ന്ന് വാതിലിന്റെ താഴത്തെ ഭാഗം തകര്‍ന്നു. രണ്ടാമത്തെ ബോംബ് മുകളില്‍ പാരപ്പെറ്റില്‍ വീണ് പൊട്ടി. ജനല്‍ ചില്ലുകളും മറ്റും തകര്‍ന്നിട്ടുണ്ട്.
ശബ്ദം കേട്ട് ഇരുവരും പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ബൈക്കിലെത്തിയവരാണ് ബോംബേറിഞ്ഞതെന്ന് കരുതുന്നു. ഏതാനും ദിവസം മുമ്പ് ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറി വി.കെ.നിഷാദിനെ കാപ്പ ചുമത്തി പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഇതുകൂടാതെ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ഗാന്ധി പാര്‍ക്ക്, പോലീസ് സ്റ്റേഷന് മുന്‍വശം, സെന്‍ട്രല്‍ ബസാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സിഐക്കെതിരെ വധഭീഷണിയുയര്‍ത്തി പോസ്റ്ററുകള്‍ പതിച്ചിരുന്നു. കഴിഞ്ഞ സപ്തംബര്‍ 28ന് രാത്രി സിഐയുടെ വീട്ടുമുറ്റത്ത് റീത്തും ഭീഷണിക്കത്തും ഒരുസംഘം കൊണ്ടിട്ടിരുന്നു. അനൂപ് എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു ഈ സംഭവം.
ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ അറസ്റ്റു ചെയ്ത ദിവസം അന്നത്തെ പയ്യന്നൂര്‍ സിഐ, എസ്ഐ എന്നിവരുടെ ക്വാര്‍ട്ടേഴ്സുകള്‍ അടിച്ച് തകര്‍ക്കുകയും ബോംബെറിയുകയും ചെയ്തിരുന്നു. പയ്യന്നൂരില്‍ കുറേക്കാലമായി സിപഎമ്മും പോലീസും തമ്മില്‍ സംഘര്‍ഷത്തിലാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍പെട്ട സിപിഎം പ്രതികള്‍ ഈ മേഖലയില്‍ അഴിഞ്ഞാടുമ്പോഴും പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. മേലുദ്യോഗസ്ഥര്‍ ശക്തമായ നടപടി സ്വീകരിച്ചാലും സിപിഎം അനുഭാവികളായ പോലീസുകാര്‍ സിപിഎമ്മിന് ഒത്താശചെയ്തു നല്‍കുകയാണ് പതിവ്.
ഉന്നത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാനുള്ള നീക്കമാണ് ബോംബാക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവ സ്ഥലം ഐജി ദിനേന്ദ്ര കശ്യപ്, എസ്.പി. പിഎന്‍. ഉണ്ണിരാജന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ബോംബ്സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസിന് നേരെയുള്ള അക്രമങ്ങളും ഭീഷണികളും ഗൗരവത്തോടെ കാണുമെന്നും വേണ്ടിവന്നാല്‍ അക്രമികള്‍ക്ക് നേരെ വെടിവെക്കുമെന്നും കണ്ണൂര്‍ റെയ്ഞ്ച് ഐജി ദിനേന്ദ്ര കശ്യപ് മുന്നറിയിപ്പ് നല്കി. പോലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സിനു നേരെ ബോംബെറിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പയ്യന്നൂരിലെ പോലീസിന്റെ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ബോംബുകളും സ്ഫോടക വസ്തുക്കളുമായി പോകുന്നതു കണ്ടാല്‍ വെടിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: