ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തില്‍ വന്‍ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട് ഭീകരസംഘം എത്തിയതായി ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
പതിനഞ്ചോളം ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഭാരതത്തിലേക്ക് കടന്നെന്നാണ് ഐബി റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഐബി ഇക്കാര്യം വ്യക്തമാക്കി. പത്താന്‍കോട്ട് ആക്രമണത്തിനു ശേഷവും അതിര്‍ത്തികടന്നുള്ള ഭീകരുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.
ഭീകരാക്രമണ ഭീഷണിയെക്കുറിച്ചുള്ള മുന്‍കൂര്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, നടപടികള്‍ക്ക് കാലതാമസമുണ്ടാകരുതെന്ന് യോഗം അഭിപ്രായപ്പെട്ടു. സായുധസേന, അര്‍ധസൈനിക വിഭാഗം, പോലീസ് എന്നിവയെ എത്രയുംവേഗം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിയോഗിച്ചു. വിമാനത്താവളങ്ങളില്‍ റാഞ്ചല്‍ ഭീഷണി ഉള്ളതിനാല്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാനും യോഗം നിര്‍ദേശം നല്കി.
കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി, പ്രതിരോധ സെക്രട്ടറി ജി. മോഹന്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഐബി മേധാവി, എന്‍എസ്ജി, റോ, എന്നിവയുടെ തലവന്മാരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: