കണ്ണൂര്‍: ശുചിത്വ പ്രവര്‍ത്തനത്തിലെ സവിശേഷ മാതൃകയുമായി ശുചിത്വ അവാര്‍ഡ് നൈറ്റ്. ശുചിത്വ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ചേര്‍ന്ന് അവാര്‍ഡുകള്‍ നല്‍കുന്നത്. ക്ലീന്‍ ഓഫീസ് അവാര്‍ഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ഓഫീസിന് സ്വര്‍ണ കാക്ക പുരസ്കാരം ഏര്‍പ്പെടുത്തിയതായി ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് വെളളി, വെങ്കല ട്രോഫികളും സര്‍ട്ടിഫിക്കറ്റും നല്‍കും. വിദ്യാലയങ്ങള്‍, മികച്ച ശുചീകരണ സംവിധാനമുളള ഹോട്ടല്‍ എന്നീ വിഭാഗങ്ങളിലും അവാര്‍ഡുകള്‍ നല്‍കും. നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ശുചീകരണ തൊഴിലാളികള്‍, കലക്ടറേറ്റ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ എന്നിവര്‍ക്കും അവാര്‍ഡുകളുണ്ട്. ഗവ.ആശുപത്രികള്‍, റെയില്‍വെ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ മികച്ച ശുചീകരണ തൊഴിലാളികള്‍ക്കും പ്രത്യേക വിഭാഗമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശുചിത്വ മിഷന് ഫണ്ട് പൂര്‍ണ തോതില്‍ വിനിയോഗിച്ച പഞ്ചായത്ത്, മികച്ച പഞ്ചായത്ത് സെക്രട്ടറി എന്നീ വിഭാഗത്തിലും അവാര്‍ഡുണ്ട്. ജനുവരി അവസാനം അപൂര്‍വ്വമായ അവാര്‍ഡ് നൈറ്റ് പരിപാടി ഒരുക്കിയാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചു വരികയാണെന്ന് കലക്ടര്‍ അറിയിച്ചു. ഘോഷയാത്ര, കലാപരിപാടികള്‍, സമൂഹത്തിലെ വിവിധ മേഖലകളിലുളളവരുടെ സാന്നിധ്യം എന്നിവയോടെ വര്‍ണാഭമാര്‍ന്ന പരിപാടിയായിരിക്കും ശുചിത്വ അവാര്‍ഡ് നൈറ്റ്.
ആക്രി ശേഖരിക്കുന്ന തൊഴിലാളികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേരെയാണ് അവാര്‍ഡ് നൈറ്റിന്റെ ഇവന്റ് മാനേജര്‍മാരായി നിയോഗിക്കുക. ഇതിനാവശ്യമായ പരിശീലനം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് നല്‍കും. ജില്ലയില്‍ നടക്കുന്ന ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനാണ് ഏറെ വൈവിധ്യമാര്‍ന്ന രീതിയിലുളള അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു.
ജില്ലാ ശുചിത്വമിഷന് കോ ഓര്‍ഡിനേറ്റര്‍ വി സുദേശന്‍, അസി.കോ ഓര്‍ഡിനേറ്റര്‍ മോഹനന് എന്നിവര്‍ സംസാരിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ്, ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്, സ്ക്രാപ് ഡീലേഴ്സ് അസോസിയേഷന് എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: