ഹരികുമാര്‍ മനക്കര
കുന്നത്തൂര്‍: ചിത്രകലയുടെ രാജകുമാരന് സാക്ഷാല്‍ രവിവര്‍മ്മയുടെചിത്രങ്ങള്‍ അത്യന്തം ആകര്‍ഷണീയമാണ്.
ഹൃദയസൗകുമാര്യത്തിന്റെയും വിരല്‍ സ്പര്‍ശത്തിന്റെ മാസ്മരികതയും കൊണ്ട് ഏവരും ആ ചിത്രങ്ങളെ പ്രണയിച്ചുപോകും. അത് സ്വാഭാവികത. എന്നാല്‍ അസ്വാഭാവികമായ ഒരു പ്രണയകഥയാണ് ഇനി പറയുന്നത്. നീണ്ട 20 വര്‍ഷമായി തുടരുന്ന ഒരു അപൂര്‍വ്വ പ്രണയകഥ. രവിവര്‍മ്മ ചിത്രങ്ങള്‍ കണ്ട് അതിന്റെ വശ്യതയില്‍ മനം മയങ്ങി ഇരിക്കുകയല്ല മാത്രമല്ല ഈ കലാകാരാന്. ആ സൗന്ദര്യബിംബങ്ങളെ മികവൊട്ടും ചോരാതെ ക്യാന്‍വാസിലേക്ക് പകര്‍ത്തി ശ്രദ്ധേയനാകുകയാണ് ദാനകൃഷ്ണപിള്ള. കുന്നത്തൂര്‍ തുരുത്തിക്കര ഇടകുറ്റിയില്‍ വീട്ടിലെ ദാന കൃഷ്ണപിള്ള എന്ന റിട്ടയര്‍ഡ് ഡ്രായിംഗ് മാസ്റ്ററിന് വരകളുടെ കഥയാണ് പറയാനുള്ളത്. 1956 മുതല്‍ ജനനം, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സാക്ഷാല്‍ രവിവര്‍മ്മയുടെ മകന് രാമവര്‍മ്മ തമ്പുരാന്റെ ശിഷ്യനായ പള്ളിക്കല്‍ മേടയില്‍ എം.കെ. രാമനുണ്ണിത്താന്റെ ശിക്ഷണത്തില്‍ ഏഴുവര്‍ഷകാലത്തെ ചിത്രകലാഭ്യാസം. തുടര്‍ന്ന് മലപ്പുറത്തും കൊല്ലത്തും ചിത്രകലാധ്യാപകനായി ഔദ്യോഗിക ജീവിതം. ഈ കാലയളവില്‍ നിരവധി എണ്ണഛായ ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നു. അങ്ങനെ ഒരുസാധാരണ ചിത്രകലാധ്യാപകനായി തുടരുന്നതിനിടയില്‍ തന്റെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം രവിവര്‍മ്മാ ചിത്രങ്ങളെക്കുറിച്ച് പഠിക്കുവാന്‍ തീരുമാനിച്ചു. 1994 മുതല്ക്കാണ് ഈ പഠനം ആരംഭിക്കുന്നത്.
കിട്ടാവുന്നത്ര ചിത്രങ്ങള്‍ ശേഖരിച്ചു. ചിത്രങ്ങളുടെ മികവ് നിലനിര്‍ത്തനായി രവിവര്‍മ്മ ഉപയോഗിച്ചിരുന്ന അതേ ഛായകൂട്ടുകള്‍ വരുത്തിച്ചു. ലണ്ടന്‍ കമ്പനിയായ വിന്‍സര്‍ ന്യൂട്ടന് എന്ന കമ്പനിയുടെ നിറക്കൂട്ടുകള്‍ ആയിരുന്നു അവ. ഈ ഛായങ്ങള്‍ വലിയ വില നല്‍കിയാണ് നേടിയത്. മൈസൂര്‍ പാലസില്‍ സൂക്ഷിച്ചിരിക്കുന്ന രവിവര്‍മ്മയുടെ വിഖ്യാത ചിത്രമായ മുല കുടിയ്ക്കുന്ന കുട്ടി എന്ന ചിത്രം തന്റെ ക്യാന്‍വാസിലേക്ക് പകര്‍ത്തി വരച്ചുകൊണ്ടാണ് അതുല്യപ്രണയത്തിന് തുടക്കം കുറിക്കുന്നത്.
ഈ ചിത്രത്തിന് ലഭിച്ച അഭിനന്ദനം ചിത്രകലാജീവിതത്തിന് ലഭിച്ച പ്രേരണയും വഴിത്തിരിവുമായി. രണ്ടാമതായി നിറം കൊടുത്തത് കണ്വാശ്രമത്തിലെ ശകുന്തളക്ക്. അതോടെ പത്രത്താളുകളില്‍ ദാനകൃഷ്ണപിള്ളയുടെ പേര് വന്നുതുടങ്ങുകയും നിരവധി കലാകാരന്മാര് ഈ ചിത്രം കാണാനായി എത്തുകയും ചെയ്തു. ഇത് പ്രചോദനമായപ്പോള്‍ കൂടുതല്‍ രവിവര്‍മ്മ ചിത്രങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുവാന്‍ തീരുമാനിച്ചു. വിദേശത്തുള്ള സുഹൃത്തുക്കള്‍ വഴിയാണ് ഈ ഒറിജിനല്‍ കളറുകള്‍ ശേഖരിച്ചത്. പത്തോളം ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം ചെറിയ പ്രദര്‍ശനങ്ങള്‍ നടത്തി. സുകുമാര്‍ അഴീക്കോടിനെ പോലുള്ള പ്രശസ്തര്‍ സന്ദര്‍ശിക്കാനെത്തി. 2003ല്‍ അദ്ധ്യാപക കലാസാഹിത്യ സമിതിയുടെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 20 ചിത്രങ്ങള്‍ പൂര്‍ത്തിയായ 2005ല്‍ എറണാകുളം ദര്‍ബാര്‍ഹാളില്‍ ചിത്രകല പ്രദര്‍ശനം സംഘടിപ്പിച്ചു. അവിടുത്തെ സന്ദര്‍ശകഡയറിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ഇങ്ങനെ രേഖപ്പെടുത്തി. ‘ഇത്ര മനോഹരമായി രവിവര്‍മ്മ ചിത്രങ്ങള്‍ പകര്‍ത്തിവരച്ച മറ്റൊരാള്‍ കേരളത്തിലുണ്ടാവില്ല. അത്ഭുതം തോന്നുന്നു’. ഇത് തനിക്ക് ലഭിച്ച വലിയ ഒരു അംഗീകാരമായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. നീണ്ട 22 വര്‍ഷകാലയളവിനിടയില്‍ 30 രവിവര്‍മ്മ ചിത്രങ്ങള്‍ക്കാണ് ജീവന് പകര്‍ന്നത്. 110ല്‍ പരം പോട്രെയിറ്റ് ചിത്രങ്ങളും കലാരംഗത്ത് ഇത്രയേറെ കഴിവുകളുണ്ടായിട്ടും ഈ കലാകാര്റ വേണ്ടത്ര അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ രണ്ട് തവണ ദേശീയ ചിത്രകല അവാര്‍ഡിനായി പരിഗണിച്ചിരുന്നെങ്കിലും രാഷ്ട്രീയ തീരുമാനം എതിരായതിനാല്‍ അവാസാനനിമിഷം അപേക്ഷ തള്ളിപ്പോയെന്ന് ഇദ്ദേഹം പറയുന്നു. വ്യക്തികളുടെയും മറ്റും പോട്രെയിറ്റ് ചിത്രങ്ങള്‍ വരച്ച് നല്‍കുന്നത് വഴി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇദ്ദേഹം ചിത്രരചന തുടരുന്നത്. പെയിന്റുംഗുകള്‍ വയ്ക്കാനായി പ്രത്യേകം ഹാള്‍ നിര്‍മ്മിച്ചാണ് സൂക്ഷിച്ചിരിക്കുന്നത്.
സ്ഥലപരിമിതി മൂലം പെയിന്റിംഗുകള്‍ കൃത്യമായി സംരക്ഷിക്കാന്‍ കഴിയുന്നില്ല. അമൂല്യമായ ചിത്രശേഖരങ്ങളാണ് ഇത്തരത്തില്‍ വെളിച്ചം കാണാതെ നാശത്തിലേക്കുനീങ്ങുന്നത്. രവിവര്‍മ്മയുടെ ചെറുമകന് ഡോ.രാജു 2009ല്‍ ഇദ്ദേഹത്തിന്റെ ആര്‍ട്ട് ഗ്യാലറി സന്ദര്‍ശിക്കുകയുണ്ടായി. ഇപ്പോള്‍ വരച്ച് കൊണ്ടിരിക്കുന്നത് ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പര്‍ ആണ്. ചിലരുടെ ഓര്‍ഡര്‍ പ്രകാരമാണ് വര തുടങ്ങിയതെങ്കിലും പിന്നീട് അവര്‍ വാക്ക് മാറ്റി. എന്നിട്ടും വരയോടുള്ള ആഭിമുഖ്യം മൂലം വര തുടരുകയും ചിത്രം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സമയവും ചെലവുമുണ്ടായ ചിത്രമാണ് ലാസ്റ്റ് സപ്പര്‍ എന്ന് ദാനകൃഷ്ണപിള്ള പറയുന്നു. വിഖ്യാതപെയിന്റിംഗുകളായ ഹംസവുംദമയന്തിയും ദര്‍ഭമുന കാലില്‍കൊണ്ട ശകുന്തള, കണ്വാശ്രമത്തിലെ ശകുന്തള, മുല്ലപ്പു ചൂടിയ നായര്‍സ്ത്രീ തുടങ്ങിയ നൂറുകണക്കിന് പെയിന്റിംഗുകള്‍ ചെറിയ ആര്‍ട്ട് ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ് വീര്‍പ്പുമുട്ടുകയാണ്. ഇവയ്ക്കൊരു മോചനമാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം. ചിത്രങ്ങളുടെ മൂല്യം കണക്കാക്കാനാകില്ലെങ്കിലും നിര്‍മ്മാണ ചെലവ് കണക്ക് കൂട്ടിയാല്‍ മാത്രം ഒരു കോടി 25 ലക്ഷത്തില്‍പ്പരം രൂപയുടെ പെയിന്റിംഗുകളാണ് ദാനകൃഷ്ണപിള്ളയുടെ ശേഖരത്തിലുള്ളത്. സര്‍ക്കാരോ, സംഘടനകളോ വ്യക്തികളോ ഇവ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തയാറായാല്‍ അതിനോട് സഹകരിക്കാന്‍ ഇദ്ദേഹം സന്നദ്ധനാണ്. ഹൈസ്കൂള്‍ റിട്ടേഴ്ഡ് അധ്യാപിക കൃഷ്ണകുമാരിയമ്മയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ദിവ്യാകൃഷ്ണ, ദീപ്തികൃഷ്ണ എന്നിവര്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: