ചാത്തന്നൂര്‍: വേനല്‍ക്കാലമായാല്‍ ശുദ്ധജലക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന ചിറക്കരയില്‍ ഇല്ലാത്ത കൃഷിയുടെ പേരില്‍ പ്രകൃതിദത്തമായ പോളച്ചിറക്കായല് വറ്റിച്ചു നിലമാക്കാനുള്ള ശ്രമം എന്തുവിലകൊടുത്തും തടയാനും ഇതിനായി പ്രദേശവാസികളുടെ കൂട്ടായ്മ സംഘടിപ്പിക്കാനും ബിജെപി ചാത്തന്നൂര്‍ മണ്ഡലം സമിതി തീരുമാനിച്ചു.
ചിറക്കരയിലേയും സമീപസ്ഥലങ്ങളായ പ്രദേശങ്ങളിലേയും പ്രകൃതിജന്യമായ ജലസ്രോതസാണ് പോളച്ചിറക്കായല്. ഇവിടങ്ങളിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നത് തന്നെ ഈ കായലും തുരുത്തുമാണ്. വേനല്‍ക്കാലമായാല്‍ ദീര്‍ഘകാലമായി ഇവിടെ എത്തിക്കൊണ്ടിരുന്ന ദേശാടനപക്ഷികള്‍ കൃഷിയുടെ പേരില്‍ കായല്‍ നശിപ്പിക്കാന്‍ കര്‍ഷകസംഘവും ഗുണഭോക്തൃസമിതിയും നീങ്ങിയതോടെ ഇപ്പോള്‍ വരാതായിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആവാസവ്യവസ്ഥ കായലില്‍ ബണ്ടുറോഡുണ്ടാക്കിയതോടെ ഭീഷണി നേരിടുകയും പോളച്ചിറയെ ആശ്രയിച്ചുകഴിഞ്ഞ കന്നുകാലിസമ്പത്ത് ക്ഷയോന്മുഖമാകാനും തുടങ്ങി. വെള്ളം വറ്റിച്ചു മീന്‍ പിടിക്കാന്‍ പഞ്ചായത്ത് സമിതി തീരുമാനമെടുത്തു നടപ്പിലാക്കി തുടങ്ങിയപ്പോള്‍ സമീപസ്ഥലങ്ങളായ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ തന്നെ വറ്റാന്‍ തുടങ്ങി. ഇപ്പോള്‍ പ്രതിദിനം നൂറ് രൂപയോളം വിലയിട്ട് മാഫിയ വിതരണം ചെയ്യുന്ന വെള്ളമാണ് തദ്ദേശവാസികള്‍ ഉപയോഗിക്കുന്നത്. കുടിവെള്ള മാഫിയയും ചിറക്കര പഞ്ചായത്ത് ഭരണത്തിലുള്ള മാര്‍ക്സിറ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിഹിതബന്ധവും വെള്ളം വറ്റിക്കുമെന്നുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നിലുണ്ട്. നബാര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് പ്രോജക്ട് ഉണ്ടാക്കുകയും 65 ലക്ഷം രൂപ പലപ്രാവശ്യമായി വാങ്ങുകയും ചെയ്തു. ഗുണഭോക്തൃസമിതിയുടെ മുഖ്യഗുണഭോക്താക്കള്‍ പഞ്ചായത്ത് പ്രസിഡന്റ് എന്ന് ജനം തിരിച്ചറിയണം. നബാര്‍ഡില്‍ നിന്നും കൈപ്പറ്റിയ 65 ലക്ഷം രൂപയും 65 നെന്മണിയെങ്കിലും അധികമായി വിളയിച്ചോ എന്ന് പഞ്ചായത്ത് പ്രസിഡന്റും ഗുണഭോക്തൃസമിതിയും മാര്‍ക്സിറ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷകസംഘവും വ്യക്തമാക്കണം. നബാര്‍ഡില്‍ നിന്നും ഇനിയും കോടിക്കണക്കിന് രൂപ തട്ടിയെടുക്കാന്‍ നിരപരാധികളായ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനോ പ്രകൃതിജന്യമായ അവാസവ്യവസ്ഥയെ തകര്‍ത്ത് സസ്യങ്ങളേയും ജന്തുക്കളേയും നശിപ്പിക്കാന്‍ ബിജെപി അനുവദിക്കില്ല എന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: