കുന്നത്തൂര്‍: വേനല്‍ കടുത്തതോടെ കുന്നത്തൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. എല്ലാ വര്‍ഷവും ജനുവരി പകുതിയോടെ കെഐപി കനാല്‍ വഴിജല വിതരണം ആരംഭിക്കുന്നതാണെങ്കിലും ഇത്തവണ അതിനുള്ള പ്രാരംഭ പ്രവര്‍ത്തനം പോലുമുണ്ടായില്ല. കുന്നത്തൂര്‍ നെടിയവിള, പോരുവഴി, മുതുപിലാക്കാട്, ശാസ്താംകോട്ട, ചക്കുവള്ളി, വേങ്ങ, മൈനാഗപ്പള്ളി എന്നീ പ്രദേശങ്ങളില്‍ വേനല്‍കാലത്തെ പ്രധാന ആശ്രയം കനാല്‍ വഴിയുള്ള ജലവിതരണമാണ്. കനാല്‍ തുറക്കുമെന്നുള്ള ചിന്തയില്‍ വാഴ, മരച്ചീനികൃഷികള് തുടങ്ങിയവരും വെട്ടിലായി. കടുത്ത വേനലില്‍ വെള്ളം കിട്ടാതെ ഈ വിളകള്‍ നശിക്കുകയാണ്. കനാല്‍ തുറന്ന് വിടുന്നതോടെ ഈ പ്രദേശത്തിലെ കിണറുകളും ജലസമൃദ്ധമാകും. ഇതൊടെ കുടിവെള്ള ക്ഷാമത്തിനും താത്കാലിക പരിഹാരമാകുമായിരുന്നു. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് കെഐപിയുടെ പ്രവര്‍ത്തനം. ഇടത്-വലത് കര മെയിന്‍ കനാലുകളുടെ വൃത്തിയാക്കാല്‍ ആരംഭിച്ചതെയുള്ളു. തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് കാട് വെട്ടിതെളിച്ച് കനാല്‍ വൃത്തിയാക്കല്‍ നടക്കുന്നത്. ചെയിന്‍ കനാലുകള്‍ക്ക് ശേഷം സബ് കനാലുകള്‍ കൂടി വൃത്തിയാക്കാനുള്ളതിനാല് ഫെബ്രുവരി പകുതിക്ക് ശേഷമേ ജലവിതരണം ആരംഭിക്കുവാന്‍ ഇടയുള്ളു. ഇത് കുടിവെള്ളപ്രശ്നം കൂടുതല്‍ രൂക്ഷമാക്കും. ജനുവരി അവസാനത്തോടെങ്കിലും ജലവിതരണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: