പ്രാണായാമം ശ്വാസത്തെ സംബന്ധിച്ചതാണെന്നു പലരും വിചാരിക്കുന്നുണ്ട്. അതു ശരിയല്ല. അതിനു ശ്വാസത്തോടു ബന്ധമുണ്ടെങ്കില്‍ത്തന്നെ അതല്പമാണ്. യഥാര്‍ത്ഥപ്രാണനെ പിടികിട്ടുവാന്‍ അനേകം അഭ്യാസങ്ങളുള്ളതില്‍ ഒന്നുമാത്രമാണു ശ്വാസനിയന്ത്രണം. പ്രാണായാമമെന്നുവെച്ചാല്‍ പ്രാണനെ സ്വാധീനപ്പെടുത്തുക എന്നര്‍ത്ഥം. ഭാരതീയദാര്‍ശനികന്മാരുടെ മതപ്രകാരം ജഗത്തു മുഴുവനും രണ്ടു വസ്തുക്കള്‍ കൂടിച്ചേര്‍ന്നതാണ്. അതില്‍ ഒന്നിനെ അവര്‍ ആകാശമെന്നു പറയുന്നു. അതു സര്‍വ്വവ്യാപിയും സര്‍വ്വാന്തര്‍ഗ്ഗതവുമായ ഭൂതമാണ്.
രൂപമുള്ളതെല്ലാം, സംയോഗസംഭവമായതൊക്കെ, ആകാശത്തിന്റെ പരിണാമമാണ്. ആകാശമാണ് വായുവാകുന്നത്: ദ്രവമാകുന്നതും ഘനദ്രവ്യമാകുന്നതും അതുതന്നെ. ആകാശംതന്നെയാണ് സൂര്യനും ഭൂമിയും ചന്ദ്രനും നക്ഷത്രങ്ങളും വാല്‍നക്ഷത്രങ്ങളുമായിത്തീരുന്നത്. മനുഷ്യശരീരവും മൃഗശരീരവും സസ്യങ്ങളും, ഇക്കാണുന്ന സര്‍വ്വരൂപങ്ങളും, ഇന്ദ്രിയഗ്രാഹ്യമായ സര്‍വ്വവും, ഉള്ളതൊക്കെയും, ആകാശപരിണാമമാണ്. അതു പ്രത്യക്ഷവിഷയമല്ല: ലൗകികപ്രത്യക്ഷത്തിനൊക്കെ അതീതമാം വിധം അതു സൂക്ഷ്മമാണ്.
അതു സ്ഥൂലമായി സരൂപമാകുമ്പൊഴേ ദൃശ്യമാകുന്നുള്ളു. സൃഷ്ടിയുടെ ആദിയില്‍ ഈ ആകാശംമാത്രമേ ഉള്ളു. കല്പാന്തകാലത്തില് ഘനവും ദ്രവവും വാതകവുമായ എല്ലാം അലിഞ്ഞ് വീണ്ടും ആകാശമാകുന്നു. അടുത്ത സൃഷ്ടി അതേ വിധം ആകാശത്തില്‍നിന്നുതന്നെ.
എന്നാല്‍ ഏതൊരു ശക്തികൊണ്ടാണ് ആകാശം ജഗത്തായി നിര്‍മ്മിക്കപ്പെടുന്നത്? പ്രാണന്റെ ശക്തികൊണ്ട്. ആകാശം ഈ ജഗത്തിന് അനന്തവും അഖിലവ്യാപകവുമായ ഉപാദാനമായിരിക്കുന്നതേതുവിധമോ അതേവിധം പ്രാണന് ഈ ജഗത്തിന് അനന്തവും അഖിലവ്യാപകവുമായ നിമിത്തശക്തിയായിരിക്കുന്നു. കല്പാദിയിലും കല്പാന്തത്തിലും സര്‍വ്വപദാര്‍ത്ഥങ്ങളും ആകാശമായിത്തീരുന്നതു പോലെ ജഗത്തിലുള്ള സര്‍വ്വശക്തികളും പ്രാണനില്‍ തിരികെ ലയിക്കുന്നു.
അനന്തരകല്പത്തില് ഈ പ്രാണനില്നിന്നാകന്നു ഊര്‍ജ്ജമെന്നു പറയുന്നതെല്ലാം, ശക്തിയെന്നു പറയുന്നതെല്ലാം, പരിണമിക്കുന്നത്. ചലനശക്തിയായി കാണുന്നതു പ്രാണന്: വസ്ത്വാകര്‍ഷണശക്തിയായും അയസ്കാന്തശക്തിയായും ആവിര്‍ഭവിക്കുന്നതും പ്രാണന്, ശരീരവ്യാപാരങ്ങളായും നാഡികളിലെ പ്രാണധാരയായും വിചാരശക്തിയായും പ്രകാശിക്കുന്നതും പ്രാണന്. വിചാരം മുതല്‍ ഏറ്റവും താണ ചേഷ്ടാശക്തിവരെയുള്ള ഏതൊന്നും പ്രാണന്റെ പ്രകാശനമാകുന്നു. മാനസികവും കായികവുമായി ജഗത്തിലുള്ള സര്‍വ്വശക്തികളുടെയും ആകത്തുക അവയുടെ മൂലാവസ്ഥയിലേക്കു തിരികെ ലയിച്ചാല്‍ അതിനു പ്രാണന് എന്നു പേരാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: