മാവേലിക്കര: കഴിഞ്ഞ ദിവസം ചെറുകോല്‍ ശ്രീധര്‍മ്മ ശാസ്താ-സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നാലെ വീണ്ടും സിപിഎം ആക്രമണം. വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന മാരുതി വാന്‍ അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ ബൈക്കുകളിലെത്തിയ 11 അംഗ സംഘം ചെറുകോല്‍ ശുഭാനന്ദാശ്രമത്തിന് സമീപമുള്ള അമ്പാടിയില്‍ ഓമനക്കുട്ടന്‍പിള്ളയുടെ വാനിന്റെ ചില്ലുകളാണ് അടിച്ചു തകര്‍ത്തത്. വീട്ടുകാര്‍ ഉണര്‍ന്നെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപെട്ടു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ഈഴക്കടവില്‍ ബിജെപി അനുഭാവിയായ വിരിപ്പാട്ട് ലെനിനെ മര്‍ദ്ദിച്ചായിരുന്നു അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിനു ശേഷം ക്ഷേത്രത്തിനു മുന്പിലെത്തിയ സംഘം വെല്ലുവിളി നടത്തുകയും ഭക്തര്‍ക്ക് നേരെ അസഭ്യ വാക്കുകള്‍ ചൊരിഞ്ഞു. രാത്രി ഒന്‍പതരയോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തനെയും സംഘം ആക്രമിച്ചു.
പത്തരയോടെ ആര്‍എസ്എസ് ചെറുകോല്‍ മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മേച്ചേരിത്തറ രജനീഷ്, മണ്ഡല് സേവാപ്രമുഖ് കിളിയമ്മന്‍തറയില്‍ സജി എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തി ഇരു വീടുകളുടെയും ജനല്‍ ചില്ലുകള്‍ അക്രമി സംഘം തകര്‍ത്തിരുന്നു. പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ പറഞ്ഞു.
അക്രമം നടന്ന വീടുകള്‍ ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ ജെ.മധുപ്രസാദ്, താലൂക്ക് കാര്യവാഹ് എച്ച്.അരുണ്‍, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ.ഡി. ഗിരീഷ്, ബൗദ്ധിക് പ്രമുഖ് രതീഷ്, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സജുകുരുവിള, ചെന്നിത്തല പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഉദയന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: