ശബരിമലയില്‍ സ്ത്രീകള്‍ക്ക് ്രപവേശനം വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുള്ള സുപ്രീംകോടതിയുടെ നിരീക്ഷണം ആശ്ചര്യകരവും വസ്തുതകള്‍ ഗ്രഹിക്കാതെയുമുള്ള നടപടിയായിപ്പോയെന്നാണ് പറയാനുള്ളത്. ഭാരതത്തിലെ ഓരോ ക്ഷേത്രത്തിനും അതിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടും അല്ലാതെയും തനതായ ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ഒരുപക്ഷെ ആ വൈവിധ്യംകൂടിയാണ് നമ്മുടെ സാംസ്കാരിക പെരുമയ്ക്ക് വ്യത്യസ്തയുടെ നിറച്ചാര്‍ത്ത് അണിയിക്കുന്നത്.
ഗുരുവായൂരിലെ നടപടിക്രമമല്ല ശബരിമലയിലും കാശിയിലും തിരുപ്പതിയിലും പഴനിയിലും ബദരിനാഥിലും ആറ്റുകാലിലുമുള്ളത്. ഓരോയിടത്തും അതിന്റേതായ ശീലങ്ങളും രീതികളുമുണ്ട്. ഇത് കേവലം നിരീക്ഷണംകൊണ്ട് മാറ്റംവരുത്താവുന്ന സംഗതികളുമല്ല. മാത്രവുമല്ല ഇതൊരു മനുഷ്യാവകാശവുമല്ല. ഇവിടെ ക്ഷേത്രമര്യാദകളാണ് മുഖ്യം. അതാണ് പാലിക്കപ്പെടേണ്ടതും. എല്ലാം എല്ലായിടത്തും വേണമെന്ന് പറയുന്നത് ഭൗതികചിന്തയുടെ ഭാഗമാണ്. അത് ഭൂഷണമല്ലതാനും. ആചാരങ്ങളെയും വിശ്വാസങ്ങളെയും അട്ടിമറിക്കാനല്ല, ശക്തിപ്പെടുത്താനും ഊട്ടിയുറപ്പിക്കാനുമാണ് നാം ശ്രമിക്കേണ്ടത്. ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ വേണ്ടി മാറ്റംവരുത്താവുന്നതല്ല ഇത്തരം വിഷയങ്ങള്‍.
ശബരിമലയുടെ ‘ഐഡന്റിറ്റി’ എന്നു പറയുന്നത് അതിന്റെ ആചാരനിഷ്ഠയാണ്. അതില്‍ ഇളവ്വരുത്തുക എന്നുപറഞ്ഞാല്‍ പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെയാണ്. നിറമുണ്ടാകും, പക്ഷെ ഗുണമുണ്ടാകില്ല. ചുരുക്കത്തില്‍ ഓരോ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആചാരനിഷ്ഠകളില്‍ ഇടപെടാതെ, അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുന്നതല്ലേ ഈ കലിയുഗത്തില്‍ ഉചിതം.
മനോജ്കൃഷ്ണന്‍,
പെരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: