അമ്പലപ്പറമ്പില്‍ ആന ഇടഞ്ഞാല്‍ അതിനെതിരെയും (കഴിവതും വര്ഗ്ഗീയക്കണ്ണോടെ) പത്രപ്രസ്താവന നടത്തുന്ന വിദ്വാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോയ്സ് ജോര്‍ജ് എംപിയുമായി ഇടുക്കിയില്‍ രമേശ് ചെന്നിത്തല വേദി പങ്കിടുന്നതിനെ എതിര്‍ക്കുന്ന ടിയാന്റെ പ്രസ്താവന 2016 ല്‍ നാം കേള്‍ക്കാനിരിക്കുന്ന പ്രസ്താവനാ വെടിക്കെട്ടുകളില്‍ ആദ്യത്തെ പടക്കമാണ്. അതറിയാന്‍ ഡീന്‍ കുര്യാക്കോസിന്റെ സ്വന്തം ജില്ലയായ ഇടുക്കിയില്‍ കോണ്‍ഗ്രസ് ക്രിമിനലുകള്‍ കുഴിച്ചുമൂടിയ ഓപ്പറേഷന് കുബേരയുടെ കഥ കേള്‍ക്കുക:
അയ്യായിരവും പതിനായിരവും കടംകെടുത്ത് പലിശയായി മാത്രം അഞ്ചിരട്ടി തുകയെങ്കിലും വസൂലാക്കിയ ശേഷവും കടക്കാരന്റെ കുടുംബത്തില്‍ കയറി ഗുണ്ടായിസം കാണിക്കുക, സ്ത്രീകളെ അപമാനിക്കുക, ചട്ടിയും കലവും മുതല്‍ ടിവിയും ഫ്രിഡ്ജും വരെ പെറുക്കുക, കടക്കാരനില്‍നിന്ന് ഒപ്പിട്ടുവാങ്ങിയ ബ്ലാങ്ക് ചെക്കിലും സ്റ്റാമ്പ്പേപ്പറിലും മുതല്‍ത്തുകയായ അയ്യായിരത്തിനും പതിനായിരത്തിനും പകരം അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ എഴുതിച്ചേര്‍ത്ത് കള്ളക്കേസ് കൊടുക്കുക, കോടതിവാറണ്ട് തരപ്പെടുത്തി പോലീസ്-ഗുണ്ടാ സഹായത്തോടെ കടക്കെണിയില്‍പ്പെട്ട പാവത്തിനെ തെക്കുവടക്കോടിച്ച് നട്ടംതിരിക്കുക തുടങ്ങിയ ബ്ലേഡുകാരന്റെ അക്രമങ്ങളെ നിയന്ത്രിക്കാന്‍ ഡീനിന്റെ ആരാധ്യപുരുഷനായ രമേശ് മന്ത്രിയും അദ്ദേഹത്തിന്റെ പോലീസ്പടയും ചേര്‍ന്ന് ആവിഷ്കരിച്ച കള്ളനും പോലീസും കളിയായിരുന്നു ഓപ്പറേഷന് കുബേര. എന്നാല്‍ ചാനലുകാരെയും പത്രക്കാരെയും വിളിച്ചുകൂട്ടി ‘പിടിക്കെടാ, കെട്ടെടാ…..’ സ്റ്റൈലില്‍ ചില കണ്ണില്പൊടിയിടലുകള് നടത്തിയ കുബേരയെന്ന തട്ടിപ്പിന്റെ ഇന്നത്തെ സ്ഥിതിയോ?
കുബേരെയന്ന കടലാസ്പുലിയെ ഭയന്ന് കാടാറുമാസത്തേക്ക് മുങ്ങിയ ബ്ലേഡ് ഭീകരന്മാര് അജ്ഞാതവാസം കഴിഞ്ഞ് വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു.സഹായത്തിന് ‘ഗ്ലാസ്മേറ്റ്സ്’ ആയ ഭരണകക്ഷി നേതാക്കളും കുറെ പോലീസുകാരും. തത്ഫലമായി ബ്ലേഡുകാര്പോലും ഉപേക്ഷിച്ച െചക്കുകേസുകള്ക്ക് വീണ്ടും ജീവന് വച്ചുതുടങ്ങി. ക്രിമിനലുകളെ അമര്‍ച്ച ചെയ്യാമെന്ന പേരില്‍ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പഴക്കംചെന്ന കേസുകള്‍ പൊടിതട്ടിയെടുത്ത് ഈവിധത്തില്‍ ബ്ലേഡുകാര്‍ക്ക് അനുകൂലമായി പഴയ ചെക്കുകേസുകള്‍ കുത്തിപ്പൊക്കി വീണ്ടും വാറണ്ട് അയപ്പിക്കാനാണെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല, ജില്ലയിലെ പ്രമുഖ ബ്ലേഡ് താവളങ്ങളായ കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലും മൂലമറ്റം, മൂന്നാര്‍, മുട്ടം, അടിമാലി, വണ്ണപ്പുറം, മറയൂര്‍ പ്രദേശങ്ങൡലും ടൂവീലറുകളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങിയ തമിഴരടക്കമുള്ള ബ്ലേഡുകാരും തെളിയിക്കുന്നത് കുബേരയെ കുഴിച്ചുമൂടിക്കൊണ്ട് കോണ്‍ഗ്രസ് അവര്‍ക്ക് ധൈര്യം പകര്ന്നുവെന്നുതന്നെയാണ്.
മറ്റൊന്ന്: ആറുലക്ഷം രൂപ പലിശയ്ക്കെടുത്ത വീട്ടമ്മ പത്തരലക്ഷം തിരിച്ചടച്ചശേഷവും 45 ലക്ഷം രൂപ കൂടി നല്‍കണമെന്ന് ബ്ലേഡുകാരന് ആവശ്യപ്പെട്ട കേസില്‍ ഓപ്പറേഷന് കുബേരയുടെ അന്വേഷണം തട്ടിപ്പാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മൂന്നുതവണ മാറ്റിയതുതന്നെ കള്ളക്കളിയാണെന്നും ഹൈക്കോടതി പറഞ്ഞതായി പ്രതിപക്ഷനേതാവ് പ്രസ്താവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട വിഎസ് പക്ഷേ സിപിഎം ലോക്കല്‍, ഏരിയാ കമ്മറ്റി ഓഫീസുകളില്‍ അനുഭാവികളെന്ന വ്യാജേന കയറിക്കൂടി പിടിപാട് ഉണ്ടാക്കിയെടുക്കുന്ന ബ്ലേഡ് ബുദ്ധിമാന്മാരെക്കുറിച്ചും ബ്ലേഡ് നടത്തിയും ബ്ലേഡുകാരെ സഹായിച്ചും വസ്തുവകകളും മണിമാളികകളും ഒപ്പിച്ചെടുത്ത സ്വന്തം സഖാക്കളെപ്പറ്റിയും എങ്ങനെയറിയാന്‍. കാരണം, പഴയ പുന്നപ്ര-വയലാര്‍ കാലത്തിന്റെ ഹാങ്ഓവറിലാണല്ലോ അച്യുതാനന്ദനെന്ന ജീര്‍ണ കമ്യൂണിസ്റ്റ് ഇന്നും.
ആയതിനാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തോറ്റു തുന്നംപാടിയ ഡീന്‍ കുര്യാക്കോസ് ജില്ലയില്‍ ബ്ലേഡ് ക്രിമിനലുകളുടെ അച്ചാരം വാങ്ങി ഓപ്പറേഷന് കുബേരയെ തകര്‍ത്ത കോണ്‍ഗ്രസ് ക്രിമിനലുകളെ കണ്ടില്ലെന്ന് നടിച്ച് ഇപ്പോള്‍ ഗീര്വാണിക്കുന്നത് ഇല്ലാത്ത പ്രതിഛായ ഉണ്ടാക്കി ആളെപറ്റിക്കാനും നിയമസഭാ സീറ്റ് തരപ്പെടുത്താനുമാണെന്ന് വ്യക്തം.
നീതിസാരം:
അമൃതാ ടിവിയില്‍ 5, 6, 7 തീയതികളില്‍ സംേപ്രഷണംചെയ്ത കഥയല്ലിത് ജീവിതം പരിപാടിയില്‍ ഒരുലക്ഷം കൊടുത്ത് ഒമ്പതുലക്ഷത്തിന്റെ ചെക്കുകേസില്‍ കുടുക്കിയതിനെ ‘നിലനില്‍ക്കാത്ത കേസ്’ എന്ന് അവതാരകയായ വിധുബാലയും ചാനല്‍ അംഗങ്ങളും നിരീക്ഷിക്കുന്നതുകണ്ടു. എല്ലാ ചെക്കുകേസുകളും ഇങ്ങനെതന്നെ. ബ്ലേഡ് ഗുണ്ടകളുടെയും വാറണ്ട് പോലീസിന്റെയും ഭീഷണി ഭയന്ന് നാടുവിടുകയും കള്ളക്കേസുകളില്‍ അകപ്പെട്ട് കോടതിവരാന്തകളില്‍ ജീവിതം തള്ളിനീക്കുകയും ചെയ്യുന്ന നിരപരാധികളുടെ കണ്ണുനീര് ഭരണകൂടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുന്നതാവും ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: