കല്‍പ്പറ്റ: ഹരിയാനയിലെ ഗുഡ്ഗാവ് അര്‍ബന്‍ എസ്റ്റേറ്റിലുള്ള ഹോം ഓഫ് ഫോക് ആര്‍ട് മ്യൂസിയം 500 കോടി രൂപ വിലമതിക്കുന്ന 30,000 പുരാവസ്തുക്കള്‍ കേരളത്തിനു കൈമാറും. വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തില്‍പ്പെട്ട കുങ്കിച്ചിറയില്‍ സംസ്ഥാന സര്‍ക്കാര്‍ ട്രൈബല്‍ ഹെരിറ്റേജ് മ്യൂസിയം ആരംഭിക്കാനിരിക്കെയാണ് ഈ നടപടി.
ഇതേക്കുറിച്ചറിഞ്ഞ ആര്യന് കുടുംബാംഗങ്ങള്‍ പുരാവസ്തുശേഖരം കൈമാറാനുള്ള സന്നദ്ധത സര്‍ക്കാരിനെ നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ധാരണാപത്രം തയാറാക്കുന്നതിനു ഫോക് ഓഫ് ആര്‍ട് പ്രതിനിധി അഡ്വ. സഞ്ജീവ് സാത്തേ തിരുവനന്തപുരത്ത് മ്യൂസിയം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി.കെ.ജയലക്ഷ്മിയുമായി കൂടിക്കാഴ്ച നടത്തി. പ്രസിദ്ധ കലാകാരന് അന്തരിച്ച കൃഷ്ണചന്ദ് ആര്യന് എന്ന കെ.സി.ആര്യന് 1984ല്‍ സ്ഥാപിച്ചതാണ് ഫോക് ആര്‍ട് മ്യൂസിയം. കെ. സി. ആര്യന്റെ മക്കളായ ബൈജുനാഥ് ആര്യന്, ഡോ. സുഭാഷിണി ആര്യന് എന്നിവരാണ് നിലവില്‍ മ്യൂസിയം നോക്കിനടത്തുന്നത്. അവിവാഹിതരായ ഇവര്‍ പ്രായാധിക്യംമൂലം ബുദ്ധിമുട്ടിലാണ്. ഇവരുടെ നിയമോപദേഷ്ടാവാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സഞ്ജീവ് സാത്തേ.
16,18,19,20 നൂറ്റാണ്ടുകളിലെ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഫോക് ആര്‍ട് മ്യൂസിയത്തിലെ പുരാവസ്തുശേഖരം. കെ. സി. ആര്യന് സ്വന്തമായി ശേഖരിച്ചതാണ് ഇതില്‍ ഏറെയും. ഗുര്‍ഗാവില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് മ്യൂസിയം പ്രവര്‍ത്തനം.
സഞ്ജീവ് സാത്തേയുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പുരാവസ്തുക്കള്‍ ഏറ്റുവാങ്ങുന്നതിനുള്ള തുടര്‍ നടപടികള്‍ക്ക് സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനെ ചുമതലപ്പെടുത്തിയതായി മന്ത്രി പി. കെ. ജയലക്ഷ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: