ന്യൂദല്‍ഹി: വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പുതിയ വ്യവസായ, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍വ്വ വിധ സഹായങ്ങളും നല്കുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയ്ക്ക് ഉജ്വലമായ തുടക്കം.
ഇന്നലെ വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ ബൃഹദ് പദ്ധതി ഉദ്ഘാടനം ചെയ്തു. യുവാക്കളെ തൊഴിലന്വേഷകരല്ല, തൊഴില്‍ ദാതാക്കളായി മാറ്റാനുള്ള പദ്ധതിയാണിത്.
പുതിയ വ്യവസായ സംരംഭങ്ങളെ(സ്റ്റാര്‍ട്ടപ്പ്) മൂന്നു വര്‍ഷത്തേക്ക് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും മൂന്നു വര്‍ഷത്തേക്ക് അവിടങ്ങളില്‍ ഒരു തരത്തിലുള്ള പരിശോധനകളും ഉണ്ടാവില്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കുതിപ്പുപകരാനാണ് സര്‍ക്കാര്‍ അടല്‍ ഇന്നൊവേഷന് മിഷന് തുടങ്ങിയത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായം നല്കാന് പതിനായിരം കോടിരൂപയുടെ പ്രത്യേക ഫണ്ടുണ്ടാക്കുമെന്നും മോദി പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പേറ്റന്റ് ഫീസില്‍ 80 ശതമാനം ഇളവും നല്‍കും. അദ്ദേഹം പറഞ്ഞു.
സര്‍ഗശക്തിയിലും പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള അഭിവാഞ്ഛയിലുമാണ് ഭാവി ഭാരതം കുടികൊള്ളുന്നത്. ജനങ്ങളുടെ ചിന്താരീതിയില്‍ വലിയ മാറ്റം വന്ന ദിവസമാണിന്ന്.പുതിയ സംരംഭം തുടങ്ങാനുള്ള ആഗ്രഹം പറയുമ്പോള്‍ തന്നെ പല പല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ നിരുല്‍സാഹപ്പെടുത്തിയിരുന്ന രീതിയാണ് മുന്പുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് പുതിയ സംരംഭങ്ങള്‍ തുടങ്ങി വന്‍വിജയമാക്കിയവരെ കാണുമ്പോള്‍ തങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വലിയ വിജയം നേടിയവര്‍ വെറും സംരംഭകരല്ല, അവര്‍ സാഹസികതയുള്ളവരാണ്. അദ്ദേഹം പറഞ്ഞു. പല പ്രശ്നങ്ങള്‍ക്കും ഇന്ന് ആപ്പാണ് ഒരു പരിഹാരം. ഇതിന്റെ ഗുണം എനിക്ക് ലഭിച്ചിട്ടുമുണ്ട്. ഇന്ന് നരേന്ദ്രമോദിയെന്ന മൊബൈല്‍ ആപഌക്കേഷന്‍( ആപ്പ്) പോലും ഉണ്ട്. മോദിക്ക് ചെയ്യാന്‍ കഴിയാത്തത് ചെയ്യാന്‍ ഭാരതത്തിലെ യുവാക്കള്‍ക്ക് കഴിയും. അദ്ദേഹം തുടര്‍ന്നു.
നിങ്ങളുടെ വിജയഗാഥകള്‍ നരേന്ദ്ര മോദി ആപ്പിലൂടെ ഞാനുമായി പങ്കുവയ്ക്കുക, അത് പലര്‍ക്കും പ്രയോജനപ്രദമാകും. പണത്തിനും പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമുള്ളതല്ല സ്റ്റാര്‍ട്ടപ്പുകള്‍, അവ അവയ്ക്കൊക്കെ അപ്പുറമാണ്. സ്റ്റാര്‍ട്ടപ്പ് എന്നാല്‍ കോടികള്‍ മുടക്കി, ആയിരങ്ങള്‍ തൊഴിലെടുക്കുന്ന സംരംഭങ്ങള്‍ എന്നല്ല അര്‍ഥം. അഞ്ചു പേര്‍ക്കെങ്കിലും തൊഴില്‍ നല്കുന്ന, ഭാരത വികസനത്തിന് ഉതകുന്ന സംരംഭങ്ങള്‍ എന്നാണ് അതിന്റെ അര്‍ഥം.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു പോലും ലഭ്യമാക്കാന്‍ കഴിയണം. ഭാരതം യുവജനതയുടെ രാഷ്ട്രമാണ്. നമുക്ക് ലക്ഷക്കണക്കിന് പ്രശ്നങ്ങളുണ്ട്. പക്ഷെ ലക്ഷക്കണക്കിന് ചിന്താശേഷിയുള്ള മനസുകളും നമുക്കുണ്ട്. ആരോഗ്യ രംഗത്ത് സാങ്കേതികവിദ്യയ്ക്ക് വലിയ പ്രധാനമുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യ കുറഞ്ഞ ചെലവില്‍ നാം എങ്ങനെ ലഭ്യമാക്കും എന്നാണ് ചിന്തിക്കേണ്ടത്. മോദി പറഞ്ഞു.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. രണ്ടാഴ്ച മുന്‍പ് മന് കീ ബാത്തിലും ഇക്കാര്യം പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: