ന്യൂദല്‍ഹി: പത്താന്‍കോട് ഭീകരാക്രമണത്തെത്തുടര്‍ന്ന് മാറ്റിവച്ച ഭാരത പാക് സെക്രട്ടറി തല ചര്‍ച്ചകള്‍ ഈ മാസം അവസാനം നടക്കും. ഇരു രാജ്യങ്ങളുടേയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ഫോണില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ച ഈ മാസം ഇരുപതിന് നടക്കുന്നുണ്ട്. അതിനു ശേഷമാകും ഭാരത പാക് ചര്‍ച്ചകള്‍.
ഈ മാസം പതിനഞ്ചിന് നടക്കേണ്ടിയിരുന്ന ചര്‍ച്ചകളാണ് മാറ്റിവച്ചത്. അതിനിടെ പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് എതിരെ പാക്കിസ്ഥാന് എടുത്ത കേസുകളുടെ വിശദാംശങ്ങള്‍ നല്കാന് ഭാരതം ആവശ്യപ്പെട്ടു. പ്രഥമവിവര റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കണം. ഭീകരര്‍ക്ക് എതിരെ ഏതൊക്കെ വകുപ്പുപ്രകാരമാണ് കേസ് എടുത്തതെന്ന് വ്യക്തമാക്കണം. ഭാരതം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന് നടത്തുന്ന അന്വേഷണത്തോട് ഭാരതം കരുതലോടെയാണ് പ്രതികരിക്കുന്നത്.
തങ്ങള്‍ പാക്കിസ്ഥാനെ വിശ്വസിക്കുന്നു, എന്നാല്‍ അവകാശവാദങ്ങള്‍ പരിശോധിക്കും എന്ന നിലപാടിലാണ് ഭാരതം. പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയവര്‍ക്ക് എതിരെ തങ്ങള്‍ കടുത്ത നടപടിയെടുക്കുന്നുണ്ട് എന്ന് പാക്കിസ്ഥാന് അവകാശപ്പെട്ടുവരികയാണ്. എന്നാല്‍ ഇത് എത്രമാത്രം വിശ്വസനീയമാണ് എന്ന് ഭാരതം പരിശോധിക്കുന്നുമുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടുകളും ഭാരതം ആവശ്യപ്പെടുമെന്നാണ് സൂചന. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് നടത്തിയ അന്വേഷണം വെറും പ്രഹസനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: