തൊടുപുഴ: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ രക്ഷിക്കാനുള്ള നീക്കത്തിനു തൊട്ടുപിന്നാലെ ഭൂമി കൈയേറ്റക്കേസില്‍ നിന്ന് മന്ത്രി പിജെ ജോസഫിനെ രക്ഷിച്ചെടുക്കാനും സര്‍ക്കാര്‍ നീക്കം.
വനവാസികളുടെ ഭൂമി കയ്യേറിയെന്ന കേസില്‍ മന്ത്രി ജോസഫിനെതിരെ തെളിവില്ലെന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്കി. മൂലമറ്റത്ത് ഒന്നരയേക്കര്‍ വനഭൂമി പിജെ ജോസഫ് വനവാസികളില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയെന്നായിരുന്നു കേസ്. വനവാസികളുടെ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ല എന്ന നിയമമാണ് ഇങ്ങനെ ലംഘിച്ചത്.
ഇതിന് പുറമെ നാടുകാണിയില്‍ റവന്യൂ ഭൂമി കയ്യേറിയതായും ജോസഫിന് എതിരെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
റവന്യൂഭൂമി കൈയേറി ഇവിടെ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ പേരില്‍ ഗവേഷണ കേന്ദ്രം തുടങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും മന്ത്രി സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തിയിരുന്നു. വനവാസികളുടെ ഭൂമി കൈവശപ്പെടുത്തിയതായും റവന്യൂ ഭൂമി കൈയേറിയതായും കാണിച്ച് ഒമ്പത് വര്‍ഷം മുന്‍പ് കോട്ടയത്തെ വിജിലന്‍സ് എടുത്ത കേസാണ് ഇപ്പോള്‍ തേച്ചുമാച്ചുകളയാന്‍ നീക്കം നടത്തുന്നത്. കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഒടുവില്‍ ഇപ്പോള്‍ അത് എഴുതിത്തള്ളുകയും ചെയ്തു.
വനഭൂമി കയ്യേറ്റം വിജിലന്‍സ് കേസായതോടെ കൈമാറ്റം നടത്തിയ ഭൂമി പി.ജെ ജോസഫ് വിട്ടുകൊടുത്തായിട്ടാണ് വനവാസികള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഭിന്നാഭിപ്രായമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: