ആലപ്പുഴ: ജില്ലയുടെ തീരമേഖലയും കാര്‍ഷിക മേഖലയും റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാഫിയകള്‍ നിയമങ്ങള്‍ ലംഘിച്ച് കയ്യടക്കുന്നു. തീരദേശങ്ങളില്‍ വിദേശികള്‍ പോലും ബിനാമികള്‍ മുഖേന ഭൂമി സ്വന്തമാക്കുന്നു.തീരപരിപാലന നിയമം ലംഘിച്ച് റിസോര്‍ട്ട് മാഫിയകള്‍ക്കായി വഴിവിട്ട് സഹായംചെയ്ത് വില്ലേജ് ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ സ്വത്തുവകകള്‍ സമ്പാദിച്ചതായും ആക്ഷേപമുണ്ട്. പുറമ്പോക്ക് ഭൂമി പതിച്ചുനല്‍കല്‍, പട്ടയങ്ങളിലെ കൃത്രിമം, ഓഡിറ്റോറിയങ്ങള്‍ക്ക് നികുതി കുറച്ചുനല്‍കുക, ആഢംബര നികുതി ഒഴിവാക്കല്‍ തുടങ്ങിയ തിരിമറികളാണ് പ്രധാനമായും നടക്കുന്നത്.
ജില്ലയുടെ തീരത്ത് ഒരു വിദേശവനിത ബിനാമിപേരില്‍ ഭൂമി വാങ്ങിയതായി മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. മറ്റൊരു വിദേശി ആലപ്പുഴയില്‍ ഒരു കൂലിപ്പണിക്കാരന്റെ പേരില്‍ ഭൂമിവാങ്ങിയതായും ആക്ഷേപമുണ്ട്. വമ്പന്മാര്ക്ക് വിട്ടുവീഴ്ച ചെയ്യുന്ന ഉദ്യോഗസ്ഥര്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് പോലും തീരപരിപാലന നിയമം ഉയര്ത്തിക്കാട്ട് തടയിടുകയാണ്.കടല്‍ഭിത്തിയില്‍ നിന്ന് 500 മീറ്ററും കായലില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന നിയമത്തിലെ വ്യവസ്ഥയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിബന്ധമാകുന്നത്.
200 മീറ്ററിന് പുറത്ത് വീടുവയ്ക്കാന്‍ തദ്ദേശവാസികള്‍ക്ക് നിയമത്തില്‍ ഇളവുണ്ട്.ദൂരപരിധി നിശ്ചയിക്കുന്നത് കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ അതോറിറ്റി ചുമതലപ്പെടുത്തുന്ന ശാസ്ത്രജ്ഞരാണ്. ഇതിന് തിരുവനന്തപുരം പട്ടം കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ അതോറിറ്റിയില്‍ അപേക്ഷ നല്‍കണം. ഇങ്ങനെ സമീപിക്കുന്നവര്‍ക്ക് പരിശോധന നടത്തി അനുമതി ലഭിക്കാന്‍ ഏറെ കാലതാമസം വരുത്തുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൂടാതെ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നെല്‍വയലുകളും നീര്ത്തടങ്ങളുംവ്യാപകമായി നികത്തുന്നു. അമ്പലപ്പുഴ, കുട്ടനാട്്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണ് നികത്തല്‍ കൂടുതലായി നടക്കുന്നത്. വീട് വയ്ക്കാനെന്ന പേരില്‍ ചെറിയ പ്ളോട്ടുകളായാണ് നിലം നികത്തുന്നത്.
പോലീസും റവന്യു അധികൃതരും ഇടയ്ക്കിടെ നടത്തുന്ന സംയുക്ത പരിശോധനകള്‍ ചടങ്ങായി മാറുകയാണെന്ന് പരാതിയുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ പാടശേഖരങ്ങള്‍ നികത്തിക്കൊടുക്കുന്ന ഏജന്റുമാര്‍ കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലുമുണ്ട്. പ്രവാസികള്‍ക്കും റിസോര്‍ട്ട് ലോബികള്ക്കുമായി പ്രത്യേക പാക്കേജ് അവതരിപ്പിച്ചാണ് ഇവര്‍ നികത്തിന് ചുക്കാന്‍ പിടിക്കുന്നത്.ബിനാമികളുടെ പേരിലാണ് കൂടുതലും നിലങ്ങള്‍ വാങ്ങുന്നത്. പത്ത് സെന്റില്‍ കൂടുതല്‍ നികത്താന്‍ നിയമം അനുവദിക്കാത്തതിനാല്‍ സ്വന്തമായി സ്ഥലം ഇല്ലാത്തവരുടെ പേരിലാണ് വാങ്ങുന്നത്. നികത്തി വീട് വച്ചശേഷം കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്ന സംഘങ്ങളുമുണ്ട്. കുട്ടനാടന്‍ മേഖലകളില്‍ കൃഷിയുള്ള പാടശേഖരങ്ങള്‍ നികത്തുന്നതിനെതിരേ നിയമ നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍ കാലങ്ങളായി കൃഷിയിറക്കാതെ തരിശ് കിടക്കുന്ന ചില കരപ്പാടങ്ങളാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ ഇപ്പോള്‍ കൈക്കലാക്കുന്നത്.
പുന്നപ്ര തെക്ക്, പുറക്കാട്, അമ്പലപ്പുഴ, തകഴി, വീയപുരം, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കുമാരപുരം, ചിങ്ങോലി പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി തരിശിട്ടിരുന്ന നിലങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ സ്വന്തമാക്കി വില്ലേജ് ഓഫീസര്‍മാരെ നോക്കുകുത്തികളാക്കി നികത്തുകയാണ്. ടൂറിസത്തിന്റെ മറവിലാണ് കുട്ടനാട്ടില്‍ വയലുകളും നീര്‍ച്ചാലുകളും നികത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: