ചെറുതോണി: ചെറുതോണിയില്‍ മദ്യപസംഘം അഴിഞ്ഞാടി. കൃഷിയിടം തീയിട്ട് നശിപ്പിച്ച സംഘം മര്‍ച്ചന്റ് അസോസിയേഷന് സെക്രട്ടറിയുടെ വ്യാപാര ശാലയില്‍ കയറി ഉടമയെ മര്‍ദ്ദിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. പരുക്കേറ്റ പ്രകാശ് വാഴയില്‍ അനീഷ്(34) ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രകാശ് മാടപ്ര റോഡില്‍ മൂന്നംഗ സംഘം ഓട്ടോറിക്ഷയിലിരുന്ന മദ്യപിക്കുകയും സമീപത്തെ കൃഷിയിടത്തിന് തീയിടുകയുമായിരുന്നു. ഇത് നേരില്‍ കണ്ട സ്ഥലം ഉടമ അനീഷും കൃഷിയിടത്തിലെ തൊഴിലാളികളും ചേര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും സമീപത്തെ ഐപ്പന്‍പറമ്പില്‍ സിബിയുടെ തേയില കൃഷിയും കത്തി നശിച്ചിരുന്നു. 30 കുടുംബങ്ങള്‍ക്ക് ആശ്രയമായ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അഗ്നിക്കിരയായി. പോലീസ് മടങ്ങി പോയതിന് ശേഷം മദ്യപസംഘത്തിലുണ്ടായിരുന്ന മാടപ്രയില്‍ തോട്ടിന്തെക്കേതില് ജയന്, മാടപ്പള്ളില്‍ കുര്യാച്ചന് എന്നിവര്‍ അനീഷിനെ വ്യാപാരശാലയില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. പാലത്തിങ്കല്‍ ബിജുവാണ് കൃഷിയിടത്തിന് തീ വച്ചതെന്ന് അനീഷ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മര്‍ച്ചന്റ് അസോസിയേഷന് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകാശ് ടൗണില്‍ ഹര്‍ത്താല്‍ ആച
രിച്ചു. വ്യാപാര ശാലയില്‍ കയറി അക്രമം നടത്തുന്നത് പതിവായി മാറിയ സാഹചര്യത്തില്‍ പോലീസിന്റെ നടപടി കര്‍ശനമാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. അക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: