അപ്പോള്‍ നാരദന് പറഞ്ഞു, ‘പുത്രനെ കണ്ടുകിട്ടാന്‍ ദേവീ ഉപാസന ചെയ്യണം. അതു നന്മയിലേയ്ക്ക് നയിക്കും എന്നത് നിശ്ചയം. സച്ചിദാനന്ദസ്വരൂപിണിയും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്ക് പ്രാഭവം നല്കുന്നവളുമായ ദേവി സംസാരബന്ധത്തെ തീര്‍ക്കാന്‍ സാധകനെ സഹായിക്കുന്നു. ഒന്‍പതു ദിവസംകൊണ്ട് നവാഹമായി ദേവീഭാഗവതം പഠിക്കുക. അതുകഴിയുമ്പോഴെയ്ക്കും അങ്ങയുടെ പുത്രന് വന്നു ചേരും’.
വസുദേവര്‍ പറഞ്ഞു: ‘അങ്ങിപ്പോള്‍ ഓര്‍മ്മിപ്പിച്ചതുകൊണ്ട് പറയാം, എനിയ്ക്കും ദേവിയുടെ അനുഗ്രഹം നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. എട്ടാമനായ ദേവകീപുത്രന് തന്നെ വധിക്കും എന്ന ഭീതിയായിരുന്നുവല്ലോ കംസനുണ്ടായിരുന്നത്. അക്കാരണം കൊണ്ട് കംസന് ഞങ്ങളെ കാരാഗ്രഹത്തിലാക്കി. ഞങ്ങള്‍ക്കുണ്ടായ കുട്ടികളെയെല്ലാം അയാള്‍ വകവരുത്തി. ആറുകുട്ടികളും ഇങ്ങിനെ കൊല്ലപ്പെട്ടപ്പോള്‍ ദേവകിക്ക് വ്യസനം സഹിച്ചില്ല. ഞാനുടനെ ഗര്‍ഗമുനിയെ കാരാഗ്രഹത്തില്‍ വരുത്തി ദേവകിയുടെ ദു:ഖം പറഞ്ഞു. അദ്ദേഹം പറഞ്ഞത് ദുര്‍ഗ്ഗയെ പൂജിക്കുകയാണെങ്കില്‍ നമ്മുടെ അഭീഷ്ടങ്ങള്‍ എല്ലാം സാധിക്കും എന്നാണ്. എനിക്ക് ആ കാരാഗ്രഹത്തില്‍ വെച്ച് പൂജിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഗര്‍ഗ്ഗമുനിയോടു തന്നെ എനിക്കുവേണ്ടി പൂജകള്‍ ചെയ്യാന്‍ ഞാനപേക്ഷിച്ചു. ഞാന്‍ അവിടെയിരുന്നു മനസാ പൂജകള്‍ ചെയ്തു. വിന്ധ്യാപര്‍വ്വതത്തില്‍ മറ്റുമുനിമാരോടുകൂടി ഗര്‍ഗ്ഗമുനി വിപുലമായ ചണ്ഡീപൂജ നടത്തി.
‘പൂജയുടെ ഒടുവില്‍ ആകാശത്തുനിന്നും ഒരശരീരി കേട്ടു. ഗര്‍ഗ്ഗമുനി അശരീരി വൃത്താന്തം എന്നെ കേള്‍പ്പിച്ചു. വസുദേവര്‍ക്ക് അഭീഷ്ടസിദ്ധിയുണ്ടാവുമെന്നും ദേവകിയില്‍ സാക്ഷാല്‍ ഹരിയുടെ അവതാരം ഉണ്ടാവുമെന്നുമായിരുന്നു ആ ശബ്ദം. കാരാഗ്രഹത്തില്‍ ജനിക്കുന്ന കുട്ടിയെ ഗോകുലത്തില്‍ കൊണ്ട് പോയാക്കി അവിടെ യശോദ പ്രസവിച്ച കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവരാന്‍ വസുദേവര്‍ക്ക് നിയോഗമുണ്ടെന്നും കേട്ടു.
കാരാഗ്രഹത്തില്‍ ജനിച്ച കുഞ്ഞിനെ കംസന് നിലത്തടിച്ചു കൊല്ലും മുമ്പ് അത് ആകാശത്തേയ്ക്കുയര്‍ന്നുപോയി, ഭൂമിയ്ക്ക് ഹിതം ചെയ്യാന്‍ ആ കുട്ടി ദുര്‍ഗ്ഗയായി നിലകൊള്ളുമെന്നായിരുന്നു മുനിപ്രവചനം. ഞങ്ങള്‍ അതീവ സന്തുഷ്ടരായി. അന്നുമുതല്‍ ദേവീഭാഗവതം കേള്‍ക്കാന്‍ എന്നില്‍ ആശയുണ്ടായിരുന്നു. ഇപ്പോഴാണതിനു സമയമായത്. അങ്ങുതന്നെ എന്നെയത് ചോല്ലിക്കേള്‍പ്പിക്കണം.’
നാരദന് നല്ലൊരു ദിവസത്തില്‍ കഥ പറയാന്‍ ആരംഭിച്ചു. ഗണപതി സ്തുതിയും ദുര്‍ഗ്ഗാസപ്തശതീസ്തോത്രവും ചൊല്ലിയാണ് പുരാണം തുടങ്ങിയത്. ഒന്‍പതു ദിവസം മഹാമുനി നാരദനില്‍ നിന്നും വസുദേവര്‍ ദേവീഭാഗവതം ശ്രവിച്ചു. മുനിയെ രാജാവ് പൂജിച്ച് ആദരിച്ചു.
ആ സമയം ഗുഹയില്‍ ജാംബവാന് കൃഷ്ണന്റെ താഡനമേറ്റ് കുഴഞ്ഞുവീണിരുന്നു.
പിന്നെയെഴുന്നേറ്റു ബോധം വന്നപ്പോള്‍ ഭക്തിയോടെ കൃഷ്ണനെ തൊഴുത്. ‘അങ്ങ് രാഘവന് തന്നെയാണ്. അങ്ങയുടെ കോപത്തില്‍ ലങ്കയും രാവണനും എല്ലാം തകര്‍ന്നതല്ലേ?. രാമനും കൃഷ്ണനുമായ അങ്ങ് ആജ്ഞാപിക്കൂ. ഞാനത് ശിരസാവഹിക്കാം.’ എന്ന് പറഞ്ഞു ജാംബവാന് തൊഴുതു നിന്നു. താന്‍ സ്യമന്തകം കണ്ടുപിടിക്കാന്‍ വന്നതാണെന്നുള്ള കാര്യം അറിഞ്ഞപ്പോള്‍ ജാംബവാന് മണിരത്നത്തോടോപ്പം തന്റെ പുത്രി ജാംബവതിയെയും കൃഷ്ണന് നല്കി.
കഴുത്തില്‍ സ്യമന്തക മണിയുമണിഞ്ഞു ജാംബവതിയുടെ കയ്യും പിടിച്ചു കൃഷ്ണന് കൊട്ടാരത്തിലെത്തി. ഭഗവതീനവാഹം കഴിഞ്ഞു ദക്ഷിണ നടക്കുന്ന സമയത്തായിരുന്നു അവരുടെ ആഗമനം. എല്ലാവരെയും അനുഗ്രഹിച്ച് നാരദന് വിടകൊണ്ടു.
ഇക്കഥ ആര് ഭക്തിയോടെ ചൊല്ലുന്നുവോ അവര്‍ക്ക് ലൗകീക സുഖവും അവസാനം മുക്തിയും ലഭിക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: