തിരുവനന്തപുരം: എസ്.പിമാരെയും ഐ.ജിമാരെയും മാറ്റിക്കൊണ്ട് സംസ്ഥാനത്തെ പോലീസ് സേനയില്‍ സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. വേണുഗോപാല്‍. കെ. നായരെ വിജിലന്‍സ് ഡയറക്ടറായും ടി.പി. സെന്‍കുമാറിനെ ഇന്റലിജന്‍സ് മേധാവിയായും നിയമിച്ചു.
ഇന്റലിജന്‍സ് മേധാവിയായിരുന്ന എ. ഹേമചന്ദ്രനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായും തിരുവനന്തപുരം സിറ്റി കമ്മിഷണര്‍ മനോജ് ഏബ്രഹാമിനെ പോലീസ് ആസ്ഥാനത്ത് ഐ.ജിയായും നിയമിച്ചു. ഗോപിനാഥനെ തൃശൂര്‍ റേഞ്ച് ഐ.ജിയായും ആര്. ശ്രീലേഖയെ എഡി.ജി.പിയായും (സായൂധ പൊലീസ്, പരിശീലനം) മഹേഷ്കുമാര്‍ സിംഗ്ലയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയായും മാറ്റി നിയമിച്ചു. ഹര്‍ഷിത അട്ടല്ലൂരിയെ ട്രെയിനിങ്ങിലേക്കു മാറ്റി.
എ.പത്മകുമാര്‍ മധ്യമേഖല ഐ.ജി യാകും. ഡി.ജി.പി സ്ഥാനത്ത് ജേക്കബ് പുന്നൂസ് തുടരും. കേന്ദ്രത്തില്‍ നിന്നു പ്രത്യേക എസ്. കേഡര്‍ അനുമതി വാങ്ങിയാണ് എ.ഡി.ജി.പി വേണുഗോപാല്‍ കെ. നായരെ വിജിലന്‍സ് ഡയറക്ടറാക്കിയത്. എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കാണ് ഇപ്പോള്‍ വിജിലന്‍സ് ചുമതല.
മൂന്ന് എസ് കേഡര്‍ ഡി.ജി.പിമാരും രണ്ട് കേഡര്‍ ഡി.ജി.പിമാരുമാണു സംസ്ഥാന പോലീസിലുള്ളത്. ഇപ്പോള്‍ പോലീസ് ആസ്ഥാനത്തു ചുമതല വഹിക്കുന്ന ടി.കെ.ജോസ് തിരുവനന്തപുരം സിറ്റി കമ്മിഷണറാകും. ബി. സന്ധ്യ തിരുവനന്തപുരം പ്രത്യേക വിഭാഗം ഐ.ജി യാകും. ഇക്കണോമിക് ഒഫന്‍സ് വിഭാഗം ഐ.ജിയായാണു നിയമനം. എ.പി ബറ്റാലിയന് ചുമതലയുള്ള ഐജി ശ്രീലേഖ എഡിജിപിയാകും. പുതുതായി രൂപീകരിക്കുന്ന എസ്ഐബിയുടെ ചുമതല നല്‍കും. ട്രെയ്നിങ് ചുമതല തുടരും.
കെ.പി. ഫിലിപ്പിനെ എറണാകുളം റൂറല്‍ ഐ.ജിയായി നിയമിച്ചു. എ.എച്ച്. അഫ്റഫിനെ തൃശൂര്‍ റൂറലിലും എസ്. ഗോപിനാഥിനെ തൃശൂര്‍ റേഞ്ചിലും ദര്‍വേഷ് സാഹിബിനെ തിരുവനന്തപുരത്തും ഐ.ജിമാരായി നിയമിച്ചു. ടി. അഗര്‍വാള്‍ കൊല്ലം കമ്മിഷണറാകും. കെ.ജി. ബാലചന്ദ്രന് കൊല്ലം റൂറല്‍ എസ് പിയാകും. എസ് സുരേന്ദ്രനെ തൃശൂര്‍ എസ് പിയായും ടി.കെ. രാജ് മോഹനെ കോഴിക്കോട് റൂറല്‍ എസ് പിയായും നിയമിച്ചു. എന്‍. ശശികുമാര്‍ എ.എല്‍. അസ്പ എന്നിവരെ സി.ബി.സി.ഐ.ഡിയിലേക്കു മാറ്റും.
വി.സി. മോഹനനെ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണറാക്കി. ഇദ്ദേഹത്തിന് ട്രാഫിക്കിന്റെ ചുമതല നല്‍കും. മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രാജ്കുമാര് മീണയെ മറൈന്‍ എന്ഫോഴ്സ്മെന്റിലേക്കു സ്ഥലം മാറ്റി. എ.ജെ. തോമസ് കുട്ടിയെ തിരുവനന്തപുരം റൂറല്‍ എസ് പിയായി നിയമിച്ചു. നീരജ് കുമാര്‍ ഗുപ്തയെ കോഴിക്കോട്ടേക്കു മാറ്റും. എ.വി.ജോര്‍ജിനെ വയനാട് എസ് പിയായും നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: