തിരുനെല്ലി:വയനാട്ടില്‍ വനവാസി കുടുംബങ്ങള്‍ക്കായി പതിച്ചുനല്‍കിയ മിച്ചഭൂമി ടൂറിസം വകുപ്പ് തട്ടിയെടുത്ത് കെട്ടിടം നിര്‍മ്മിച്ചതായി പരാതി. 1970 ലെ കേരള ഭൂപരിഷ്ക്കരണ ചട്ടം 27 പ്രകാരം 14 കുടുംബങ്ങള്‍ക്ക് പതിച്ചുനല്‍കിയ ഭുമി കൈയേറിയാണ് ടൂറിസം വകുപ്പ് കെട്ടിടം നിര്‍മ്മിച്ചത്.
1970 ലെ കേരള ഭൂപരിഷ്ക്കരണ ചട്ടം പ്രകാരമാണ് തിരുനെല്ലി വില്ലേജ് മിച്ചഭൂമിക്കുള്ള അപേക്ഷ ക്ഷണിച്ചത്. തിരുനെല്ലി ക്ഷേത്രത്തിനു സമീപമുള്ള പി. നാരായണനുണ്ണി കൈവശം വച്ചിട്ടുള്ള ഓരേക്കര് 18 സെന്റ് മിച്ച ഭൂമിക്കാണ് താലൂക്ക് ലാന്റ് ബോര്‍ഡ് അപേക്ഷ സ്വീകരിച്ചത്.
തുടര്‍ന്ന് 14 കുടുംബങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു.
12 ആദിവാസി കുടുംബങ്ങളും രണ്ട് ജനറല്‍ വിഭാഗക്കാരെയും തിരഞ്ഞെടുത്തു. ഓരോരുത്തര്‍ക്കും ഏഴര സെന്റ് സ്ഥലം വീതം പതിച്ചുനല്‍കി. എന്നാല്‍ പതിച്ചു നല്കിയ ഭൂമി നാരായണനുണ്ണി കൈവശംവെച്ച ഭൂമിയാണെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും വിതരണത്തിനായി തിരുനെല്ലി ഗ്രാമപഞ്ചായത്തിന് റിസര്‍വ്വേ നമ്പര്‍ 263/3 ല്‍പെട്ട ഭൂമി ഏറ്റെടുത്തതായി താഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് തിരുനെല്ലി സ്വദേശിയായ തങ്കച്ചന്റെ കൈവശമുള്ള ആനക്കാട്ടിലുള്ള ഭൂമി ആദിവാസികള്‍ക്ക് വിട്ടുനല്‍കിയത്. മുന്‍ ഗവണ്മെന്റിന്റെ കാലത്ത് 14 കുടുബങ്ങള്‍ക്കാണ് ഭൂമി പതിച്ചുനല്‍കിയിട്ടുള്ളത്.
നിലവില്‍ പതിച്ചു നല്കിയ മിച്ചഭൂമി നാരായണനുണ്ണിയില് നിന്നും പിടിച്ചെടുത്തതായും റവന്യു വകുപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭൂമി ഏറ്റെടുക്കുകയും പകരം ഭൂമി ആദിവാസികള്‍ക്ക് നല്കി. പതിച്ചുനല്‍കേണ്ട യഥാര്‍ത്ഥ മിച്ചഭൂമി വന്‍ ഉദ്യോഗസ്ഥ ഭരണമുന്നണികളുടെ ഓത്താശയോടെ കേരള ടൂറിസം വകുപ്പിന് മിച്ചഭൂമിയില്‍ കയ്യേറാനും കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും ഓത്താശ ചെയ്തതായാണ് ആരോപണം. മാനന്തവാടി താലൂക്കില്‍ തിരുനെല്ലി വില്ലേജില്‍ റിസര്‍വ്വേയില്‍ 68/1 ഉല്‍പ്പെട്ട 1.18 ഏക്കര്‍ മിച്ചഭൂമി കണ്ടുകെട്ടിയെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മാനന്തവാടി താഹസില്‍ദാറുടെ 2006 ജനുവരി 28ലെ 13306103 നമ്പര്‍ കത്തിലും പ്രസ്തുത ഭുമിയാണെന്ന് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: