പത്തനംതിട്ട: തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് ഇന്നുകൂടി സന്നിധാനത്ത് അവസരം. ഇന്ന് ഉച്ചപ്പൂജയ്ക്ക് ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ അത്താഴപൂജാസമയം വരെ ഭക്തര്‍ക്ക് കണ്ടുവണങ്ങാന്‍ കഴിയും. അതേസമയം അഭിഷേകസമയങ്ങളില് തിരുവാഭരണം വിഗ്രഹത്തില്‍ നിന്നും മാറ്റുന്നതിനാല്‍ ഈസമയം തിരുവാഭരണദര്ശനത്തിനവസരമുണ്ടാകില്ല. മകരവിളക്കിനുശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരുകയാണ്.
ആലങ്ങാട്ട് സംഘത്തിന്റെ വഴിപാട് സ്വീകരണവും സമ്മര്‍പ്പണവും ഇന്നലെ സന്നിധാനത്ത് നടന്നു. ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി നെയ്യഭിഷേകം നടത്തി. തുടര്‍ന്ന് അയ്യപ്പനു പന്തിരുനാഴി നിവേദ്യം സമര്‍പ്പിച്ചു. തന്ത്രി കണ്ഠരരു മഹേഷ് മോഹനര് നിവേദ്യം ശബരീശനു സമര്‍പ്പിച്ച് യോഗക്കാര്‍ക്ക് നല്‍കിയശേഷം മുഴുക്കാപ്പുചാര്ത്തി.
ആലങ്ങാട്ട് പേട്ടസംഘം കൊണ്ടുവന്ന ഇരുമുടിക്കെട്ടിലെ അരി, നാളികേരം ശര്‍ക്കര ഇവ
ഉപയോഗിച്ചാണ് നിവേദ്യം തയ്യാറാക്കിയത്. 6 വലിയ ചെമ്പുകളിലായാണ് നിവേദ്യസമര്പ്പണത്തിനുള്ള സാധനങ്ങള്‍ സന്നിധാനത്തെത്തിച്ചത്. വെള്ള നിവേദ്യവും പായസവും സംഘാംഗങ്ങള്‍ ഭക്തജനങ്ങളക്ക് വിതരണം ചെയ്തു. ഇന്നലെ വൈകുന്നേരം സന്നിധാനത്ത് യോഗത്തിന്റേ വകയായി അപ്പവും അരവണയും തയ്യാറാക്കി അയ്യപ്പന് നിവേദിച്ചശേഷം പ്രസാദം ഭക്തര്‍ക്ക് വിതരണം ചെയ്തു. യോഗപെരിയോന്‍ വിജയകുമാര്‍ സ്വാമി, പ്രതിനിധികളായ എം.എന്‍. രാജപ്പന്‍നായര്‍, പുറയാറ്റിക്കളരി രാജേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഇന്ന് രാവിലെ പടിയിറങ്ങി ഉപചാരം ചൊല്ലി സംഘം മലയിറങ്ങും.
ഈ തീര്‍ത്ഥാടനക്കാലത്തെ അവസാന കളഭാഭിഷേകം നാളെ നടക്കും. പടിപൂജയും പുഷ്പാഭിഷേകവും ദര്‍ശിക്കാന്‍ നാളെയും ഭക്തര്ക്കവസരമുണ്ടായിരിക്കും.
സന്നിധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പഞ്ചാരിമേളത്തിന് അകമ്പടിയായി താളമിട്ട് ആയിരങ്ങള്‍ സന്നിധാനത്ത് തടിച്ചുകൂടി. നെടുമ്പാശ്ശേരി തിരുനായത്തോട് ശിവനാരായണക്ഷേത്രത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന കേരള കലാധരണി ക്ഷേത്ര വാദ്യകലാസമിതിലെ കലാകാരന്മാരാണ് പഞ്ചാരിമേളത്തില്‍ കൊട്ടിക്കയറിയത്. ഇത് മൂന്നാമത്തെ വര്‍ഷമാണ് സന്നിധാനത്ത് മേളം തീര്‍ക്കുന്നത്. നാല്പതോളം പേര് രണ്ടു വിഭാഗങ്ങളിലായിട്ടാണ് മേളം നടത്തിയത്.
മൂന്നു വര്‍ഷമായി മേളം പഠിക്കുന്ന ഒമ്പതു മുതല്‍ പതിനേഴ് വയസ്സിനകത്ത് പ്രായമുള്ള പതിനഞ്ച് പേര് ഉച്ചയ്ക്കും എട്ടു വര്‍ഷത്തിലധികമായി മേളം പഠിക്കുന്നവര്‍ വൈകിട്ടും മേളമൊരുക്കി. 96 അക്ഷരകാലത്തില്‍ പതികാലത്തില്‍ തുടങ്ങിയ പഞ്ചാരി മേളം ആറ് അക്ഷരമായ അഞ്ചാം കാലത്തില്‍ കൊട്ടിക്കയറിയപ്പോള്‍ സന്നിധാനത്തിലെത്തിയ ഭക്തര്‍ ആവേശപൂര്‍വ്വം താളമിട്ടു. താളമേളങ്ങളില്‍ കൈയും കോലും സമ്പ്രദായത്തിലെ മേള ഇനമായ പഞ്ചാരി സന്നിധാനത്ത് അവതരിപ്പിച്ചത് പ്രശസ്ത കലാകാരനായ തിരുനായത്തോട് സൈബിനും ശിഷ്യന്മാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: