തിരുവനന്തപുരം: അമ്മയെ തിരിച്ചറിയുന്നതുപോലെ ഭാഷയെയും പൈതൃകത്തെയും പാരമ്പര്യത്തെയും ഒക്കെ തിരിച്ചറിഞ്ഞാലേ നമ്മള് യഥാര്‍ഥത്തില്‍ സാക്ഷരരാകൂ എന്ന് സംഗീത നാടക അക്കാദമി ചെയര്മാന് സൂര്യകൃഷ്ണമൂര്‍ത്തി. അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വാക്കുകളും വാക്കുകള്‍ ചേര്‍ത്ത് വാചകവുമാക്കി വായിക്കാന്‍ പഠിച്ചാല്‍ സാക്ഷരരാകില്ല. ധര്‍മവും അധര്‍മവും നല്ലതും ചീത്തയും നെല്ലും പതിരും തിരിച്ചറിയാന്‍ പഠിക്കണം. അതിലൂടെ അധര്‍മത്തെ ചോദ്യം ചെയ്യാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി ചിന്മയാനന്ദന്റെ സ്മരണാര്‍ഥം ആരംഭിച്ച ആധ്യാത്മിക കലാസാംസ്കാരിക പഠന കേന്ദ്രമായ ചിന്മയ തരംഗത്തിന്റെ 11-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തി. ഇന്ന് അധര്‍മം കണ്ടാല്‍ ചോദ്യം ചെയ്യുന്നതിന് പകരം മലയാളി മുഖംതിരിച്ച് പൊയ്ക്കളയും. സ്വപ്നങ്ങള്‍ കണ്ടിരുന്ന മലയാളി നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി. നാടിനെക്കുറിച്ച് ആരും സ്വപ്നം കാണുന്നില്ല. ലോകത്തിന് മുഴുവന്‍ സുഖം ലഭിക്കണമെന്ന് പ്രാര്‍ഥിക്കാനാണ് ഭാരതീയ സംസ്കാരം പഠിപ്പിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാനില്‍ ഭാരതത്തെ വെറുക്കാനാണ് ചെറുപ്പം മുതല്‍ പരിശീലിപ്പിക്കുന്നത്. അതിനാലാണ് അവിടെ ഭീകരവാദം വളരുന്നതും. നിരവധി ആക്രമണങ്ങളെ നേരിട്ടെങ്കിലും ആരെയും നാം അങ്ങോട്ടു പോയി ആക്രമിച്ചിട്ടില്ല. എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കാനുള്ള ഊര്‍ജം നമുക്ക് എപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷേക്സ്പിയറിനെയും ബര്ണാഡ്ഷായെയും അറിയുന്ന നമ്മുടെ കുട്ടികള്‍ക്ക് കാളിദാസനെയും വാത്മീകിയെയും അറിയില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വളരെ ചെറിയ പ്രായത്തില്‍ നമ്മുടെ കുട്ടികള്‍ പാശ്ചാത്യ സംസ്കാരം ശീലിക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ കണ്ണീര് തുടയ്ക്കുന്നതും ദുഃഖത്തിന് അറുതി വരുത്തുന്നതുമാണ് സംസ്കാരമെന്നാണ് ഭാരതീയര്‍ പഠിച്ചിരിക്കുന്നത്. അത്തരത്തില്‍ സംസ്കാരം ആര്‍ജിക്കുമ്പോഴാണ് നാം പൂര്‍ണ മനുഷ്യരായിത്തീരുന്നതെന്നും സൂര്യ കൃഷ്ണമൂര്‍ത്തി ചൂണ്ടിക്കാട്ടി.
ആര്‍കിടെക്ട് ആര്. ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ ബി. വിജയന്‍നായര്‍ ആധ്യക്ഷ്യം വഹിച്ചു. ചിന്മയതരംഗം രക്ഷാധികാരി ഡോ പി. സേതുനാഥ്, കൗണ്‍സിലര്‍ ഡോ ബി. വിജയലക്ഷ്മി, മഹേശ്വരന്‍നായര്‍, പുര റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജി. രാധാകൃഷ്ണന്, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് ഉണ്ണികൃഷ്ണന്‍നായര്‍, ഡോ സീത വി. നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: