തിരുവനന്തപുരം: വിദഗ്ധ ചികിത്സയെന്നത് ഇന്ന് സാധാരണക്കാരന് അപ്രാപ്യമായിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സേവാഭാരതി വിളപ്പില്‍ യൂണിറ്റിന്റെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ മേഖലയിലെ പഴയ ധര്മാശുപത്രികളെല്ലാം അധര്മാശുപത്രികളായി. സ്വകാര്യ ആശുപത്രികള്‍ രോഗികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ചികിത്സാ പാക്കേജില്‍ നിര്‍ധന രോഗികളില്ല. കേരളത്തില്‍ മാറാരോഗികള്‍ പെരുകുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തിയായി മാറുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കുവാന്‍ വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമൂഹത്തില്‍ നിരാലംബരുടെ ദുരിത ജീവിതത്തിന് അറുതിവരുത്തുകയെന്ന സദുദ്ദേശ്യമാണ് സേവാഭാരതി അഖില ഭാരതീയാടിസ്ഥാനത്തില്‍ നടത്തിവരുന്നത്. വികസനമെന്ന പേരില്‍ നമ്മുടെ മണ്ണും വായുവും ജലവും മലിനമാക്കപ്പെട്ടു. കേരളം രോഗങ്ങളുടെ തടവറയിലാണ്.
ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റത്തിലൂടെ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാന്‍ നമുക്കായി. പക്ഷേ അയല്പക്കങ്ങള് തമ്മിലുള്ള അകലം കൂടുകയാണുണ്ടായത്. തന്റെ സഹജീവികളുടെ സങ്കടം കാണാന്‍ കഴിയാത്ത മനുഷ്യന് സമൂഹത്തിന്റെ ശാപമാണ്. ഭാരതീയ സംസ്കൃതിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടവരാണ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തിന് സമര്‍പ്പിക്കുന്നത്. ശയ്യാവലംബികളായ രോഗികള്‍ക്ക് കൈത്താങ്ങാകാനും കേരളത്തെ രോഗവിമുക്തമാക്കാനും സേവാഭാരതിക്ക് സാധിക്കും. കണ്ണീരിന് മതമില്ലെന്ന സത്യം മാനവരെ ബോധ്യപ്പെടുത്തുകയാണ് സേവാഭാരതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേവാഭാരതി ജില്ലാ പ്രസിഡന്റ് എസ്. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സേവാ വാഹിനിയുടെ താക്കോല്‍ ദാനം കോന്നി സേവാകേന്ദ്രത്തിന്റെ അധിപന് സി.എസ്. മോഹനന് നായര്‍ നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹ സേവാപ്രമുഖ് ജി.വി. ഗിരീഷ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന്, ജില്ലാ സെക്രട്ടറി സി. സജിത്കുമാര്‍, ബ്ലോക്ക് മെംബര്‍ വിളപ്പില്‍ രാധാകൃഷ്ണന്, വിളപ്പില്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പേയാട് കാര്ത്തികേയന്, സേവാഭാരതി യൂണിറ്റ് ഭാരവാഹികളായ പ്രസന്നകുമാര്‍, അരുണ്‍പ്രസാദ്, രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡി. കര്മചന്ദ്രന്, അഗസ്റ്റിന്, ശിവാകൈലാസ് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: