കൊല്ലം: സ്ഥാപകനേതാവിന്റെ മകളെ തന്നെ പാളയത്തില്‍ എത്തിച്ച് ആര്‍എസ്പിയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ സിപിഎം ശക്തമാക്കി. ഇടതുപക്ഷപാര്‍ട്ടിയായ ആര്‍എസ്പിയെ കേരളത്തില്‍ എല്‍ഡിഎഫിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും പയറ്റാനാണ് ജില്ലയിലെ സിപിഎമ്മിന്റെ നീക്കം. സിപിഎം ഉന്നതനേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണിത്.
ഏറ്റവുമൊടുവില്‍ ആര്‍എസ്പി സംസ്ഥാനസമിതിയംഗമായ ബി.ജയന്തിയെയാണ് സിപിഎം കരുവാക്കിയിരിക്കുന്നത്. ആര്‍എസ്പിയിലെ പ്രബലമായ വിഭാഗത്തെ അടര്‍ത്തിയെടുക്കാന്‍ വേണ്ട കഴിവ് ജയന്തിക്ക് ഇല്ലെങ്കിലും അവരുടെ ചുവടുമാറ്റത്തിലൂടെ ആടിനില്‍ക്കുന്ന അണികളെ ആര്എസ്പിയില് പൊട്ടിത്തെറിക്ക് പ്രേരിപ്പിക്കുകയാണ് സിപിഎം. ചവറയിലെയും കുന്നത്തൂരിലെയും കുണ്ടറ, ഇരവിപുരം, കൊല്ലം എന്നീ മണ്ഡലങ്ങളിലെയും അണികള്‍ക്കിടയില്‍ ഇതിനായി നിരന്തരം സിപിഎം പ്രാദേശികനേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന.
ചിലയിടങ്ങളില്‍ ഇടതുപക്ഷസ്വഭാവം നിലനിര്‍ത്തുന്ന ആര്‍എസ്പിക്കാരെ ശരിക്കും അവഹേളിച്ചുകൊണ്ടാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.
തദ്ദേശതെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫിനെതിരെ ജനവികാരം ശക്തമാണെന്ന് തെളിയിക്കപ്പെട്ടതായും അതാണ് എല്‍ഡിഎഫിന് ലഭിച്ച വന്‍വിജയമെന്നും ധരിപ്പിച്ച് എല്‍ഡിഎഫിലേക്ക് ചേക്കേറാനുള്ള ബുദ്ധിയാണ് ആര്‍എസ്പിക്കാര്‍ക്ക് ഇവര്‍ ഉപദേശിക്കുന്നത്. പഴയതെല്ലാം മറന്ന് ഒറ്റക്കെട്ടായി അസംബ്ലി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വന്‍വിജയവും രാഷ്ട്രീയലാഭവുമാണ് ഉണ്ടാകുകയെന്ന് നിരന്തരം പ്രചരിപ്പിക്കുന്നു.
എല്‍ഡിഎഫ് എന്ന രീതിയില്‍ നേരത്തെ ആര്‍എസ്പിയെ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ആര്‍എസ്പി സംസ്ഥാനനേതൃത്വം യുഡിഎഫില്‍ തന്നെ തുടരുമെന്ന് ശക്തമായ നിലപാട് സ്വീകരിച്ചതോടെ മുന്നണിക്ക് നേതൃത്വം നല്കുന്ന സിപിഎമ്മിന് അത് തലവേദനയായിരിക്കുകയാണ്. പാര്‍ലമെന്ററിവ്യാമോഹം കാരണമാണ് ആര്‍എസ്പി ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തിയതെന്ന് നേരത്തെ നടത്തിയിട്ടുള്ള പ്രചാരണവും സിപിഎമ്മിന് വിനയായി. തങ്ങള്‍ അധികാരമോഹികളാണെങ്കില് എന്തിനാണ് സിപിഎം ക്ഷണിക്കുന്നതെന്നാണ് ഒരുവിഭാഗം ആര്‍എസ്പി നേതാക്കളുടെ പ്രതികരണം.
പിണറായി വിജയന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉള്ളിടത്തോളംകാലം ആ പാര്‍ട്ടിയും മുന്നണിയും ഗതിപിടിക്കില്ലെന്നും ഘടകകക്ഷികളോട് പുലര്‍ത്തുന്ന ശത്രുതാപരമായ സമീപനം മാറില്ലെന്നും അവര്‍ അടിവരയിടുന്നു. 34 വര്‍ഷം മുന്നണിയുടെ ഭാഗമായി നിന്നിട്ടും സിപിഎമ്മില്‍ നിന്നു ദ്രോഹങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. പാര്‍ട്ടിയെ പലതായി പിളര്‍ത്തി ശിഥിലമാക്കാനും സീറ്റുകള്‍ തട്ടിയെടുക്കാനുമല്ലാതെ സിപിഎമ്മില്‍ നിന്നു മറ്റൊരു സഹായവും ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു.
അതേസമയം അണികള്‍ക്കിടയില്‍ അമര്‍ഷം വളര്‍ത്തികൊണ്ട് ആര്‍എസ്പിയെ ചൊല്‍പ്പടിക്ക് എത്തിക്കാമെന്നാണ് സിപിഎം ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നത്. കടകവിരുദ്ധമായതും രൂക്ഷമായതുമായ അഭിപ്രായങ്ങള്‍ ആര്എസ്പിയില് നിന്ന് ഉണ്ടാകുമ്പോള്‍ ഇടതുപാരമ്പര്യം അവകാശപ്പെടുന്നവര്‍ ആര്‍എസ്പിയെ ഇടതുമുന്നണിയിലെത്തിക്കാന് പരിശ്രമിക്കുമെന്നും അത് പരാജയപ്പെട്ടാല്‍ സിപിഎമ്മിലേക്കു ചേക്കേറുമെന്നുമാണ് ഇവരുടെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി കിട്ടാവുന്ന വേദികളിലെല്ലാം ജയന്തിയെ ആയുധമാക്കാമെന്നും സിപിഎം കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: