ലണ്ടന്‍: ക്രിക്കറ്റിന് പിന്നാലെ ടെന്നീസിലും കോഴ വ്യാപകമാണെന്ന് റിപ്പോര്‍ട്ട്. ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളിലാണ് വാതുവയ്പ് നടന്നിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്. ബിബിസിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ മൂന്നു വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലും ഒത്തുകളി നടന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാതുവയ്പിലും കോഴയിലുമായി 16ഓളം ഗ്രാന്റ്സ്ലാം ജേതാക്കള്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. ടെന്നീസ് അസോസിയേഷനിലെ വാതുവയ്പിനെ സംബന്ധിച്ച് 2007-ല്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. റിപ്പോര്‍ട്ടില്‍ പേരുള്ളവരില്‍ 16 പേര് അന്‍പതില്‍ താഴെ റാങ്കിലുള്ളവരുമാണ്.
റഷ്യയിലും ഇറ്റലിയിലുമാണ് വാതുവയ്പ് കൂടുതലായും നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ സിസിലി ഇതിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ്. വിംബിള്‍ഡണിലെ മൂന്ന് മത്സരങ്ങളില്‍ വാതുവയ്പിലൂടെ മത്സരവിജയം തീരുമാനിച്ചിട്ടുണ്ട്.2008ലെ റിപ്പോര്‍ട്ടില്‍ 28ഓളം കളിക്കാര്‍ക്ക് പങ്കുള്ളതായി ആരോപിച്ചിരുന്നുവെങ്കിലും തുടരന്വേഷണമുണ്ടായില്ലെന്ന് ബിബിസി പറയുന്നു. വാതുവയ്പുകാര്‍ കളിക്കാര്‍ക്ക് 50,000 ഡോളറില്‍ കൂടുതല്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. കോടിക്കണക്കിനു ഡോളറാണ് ഇതിനായി ഒഴുകിയതെന്നുംബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
വാതുവെയ്പ് സംബന്ധിച്ച് നിരീക്ഷണം നടത്തുന്ന യൂറോപ്യന്‍ സ്പോര്‍ട്സ് സെക്യൂരിറ്റി അസോസിയേഷന് 50ഓളം സംശയകരമായ മത്സരങ്ങളെപ്പറ്റി ടെന്നീസ് ഇന്റഗ്രിറ്റി യൂണിയനെ ധരിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം കളിക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ബിബിസിയോ ബസ്ഫീഡോ തയ്യാറാക്കിയിട്ടില്ല. 2007 ഓഗസ്റ്റില്‍ റഷ്യന്‍ താരം നിക്കോളായ് ഡാവിഡെങ്കോയും അര്‍ജന്റീനയുടെ മാര്ട്ടിന് അര്ഗ്വെല്ലോയും തമ്മില്‍ നടന്ന മത്സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
വാതുവയ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ട് പേര് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നുണ്ട്. സീസണിലെ ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിച്ച അന്നുതന്നെയാണ് വലിയ പൊട്ടിത്തെറി ഉണ്ടാക്കിയേക്കാവുന്ന വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ ടെന്നീസ് അധികൃതര്‍ നിഷേധിച്ചു.
വാതുവെപ്പ് ചെറിയ തോതിലെന്ന്
ക്രിസ് കെര്‍മോഡെ
മെല്‍ബണ്‍: ടെന്നീസ് ചാമ്പ്യന്‍ഷിപ്പുകളില്‍ വാതുവെപ്പ് നടക്കുന്നുണ്ടെന്നും എന്നാല്‍ ഇത് വളരെ ചെറിയ തോതിലാണെന്നും എടിപി പ്രസിഡന്റ് ക്രിസ് കര്മോഡെ പറഞ്ഞു. ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെര്‍മോഡെ ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ വാതുവെപ്പിനെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം കെര്‍മോഡെ നിഷേധിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ടെന്നിസ് അസോസിയേഷന് ചെയര്മാന് ലോക ടെന്നിസിനെ ഉലച്ച വാതുവെപ്പ് സംഭവത്തില്‍ പ്രതികരിച്ചത്.
ടെന്നിസ് ഇന്റഗ്രിറ്റി ഏജന്‍സിക്ക് പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ വിവരങ്ങളെല്ലാം വസ്തുതകളല്ലെന്നും കെര്‍മോഡെ പറഞ്ഞു. വിവരങ്ങള്‍ക്ക് തെളിവ് ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കാനും അവ പുറത്തുവിടാനും സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒത്തുകളിക്കാര്‍ സമീപിച്ചെന്ന്
ദ്യോക്കോവിച്ച്
മെല്‍ബണ്‍: ടെന്നീസിലെ ഒത്തുകളിയെ സംബന്ധിച്ച് നൊവാക് ദ്യോക്കോവിച്ചിന്റെ വെളിപ്പെടുത്തല്‍. ടെന്നീസിലും ഒത്തുകളി വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ലോക ഒന്നാം നമ്പര്‍ താരം ദ്യോക്കോ തന്നെയും ഒത്തുകളിക്കാര്‍ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയത്. 2007-ല്‍ റഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനിടെയാണ് സംഭവം. മത്സരത്തില്‍ ഒത്തുകളിച്ചാല്‍ രണ്ട് ലക്ഷം ഡോളര്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒത്തുകളിക്കില്ലെന്നു തറപ്പിച്ചു പറഞ്ഞതോടെ ഒത്തുകളിക്കാര്‍ പിന്‍വാങ്ങിയെന്നു ദ്യോക്കോവിച്ച് വെളിപ്പെടുത്തി. എങ്കിലും ലോക ടെന്നീസ് കളിക്കാര്‍ക്കിടയില്‍ ഒത്തുകളി വ്യാപകമെല്ലെന്നും ദ്യോക്കോവിച്ച് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: