കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ വിജിലന്‍സിന് ജാഗ്രതയില്ലെന്നും അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്പിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി. എക്സൈസ് മന്ത്രി കെ. ബാബു തനിക്കെതിരെ നല്കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബി. കെമാല്‍പാഷയാണ് സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ സത്യമെന്താണെന്ന് ജനങ്ങള്ക്കറിയേണ്ടേ?പൗരന്മാര്ക്ക് സത്യമറിയാന്‍ അവകാശമുണ്ട്. അതിനായി സ്വമേധയാ അന്വേഷണം നടത്താന്‍ സര്‍ക്കാരിനു ബാധ്യതയില്ലേ? ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ വിജിലന്‍സിന് ജാഗ്രതയില്ല. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്പിക്കുന്നതാണ് ഉചിതം, ജഡ്ജി പറഞ്ഞു.
ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികളില്‍ നിന്ന് മന്ത്രി കെ. ബാബു പത്തുകോടി രൂപ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. മന്ത്രി കോഴവാങ്ങിയെന്ന് വ്യക്തമാക്കി ബിജു രമേശ് നല്കിയ രഹസ്യമൊഴി ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും.
ബിജു രമേശിന്റെ കോഴയാരോപണം തന്റെ പൊതുജീവിതം നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി കെ. ബാബു എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചത്.
സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരായ ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സമാന്തരകോടതി നടപടികള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വിജി.ഡയറക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുമുണ്ട്. വി.എസ് സുനില്‍കുമാര്‍ എംഎല്‍എ നല്കിയ ഹര്‍ജിയിലാണ് വിജി. ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ബിജു രമേശിന്റെ സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി. പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു കണ്ടെത്തിയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. പിന്നീട് ഖാലിദ് മുണ്ടപ്പള്ളി ലോകായുക്തയില്‍ ഹര്‍ജി നല്കി. തുടര്‍ന്നു 2015 ഒക്ടോബര്‍ ആറിനു കേസിലെ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ആവശ്യപ്പെട്ടു. 14 നു രേഖകള്‍ ലോകായുക്തയില്‍ നല്കി. ഈ സാഹചര്യത്തിലാണ് ബാര്‍കോഴയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ഹാജരാക്കാനാവാതിരുന്നത്.
ഓള് കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍, പി മുത്തുകൃഷ്ണന് എന്നിവര്‍ ബാര്‍കോഴ കേസില്‍ ഉന്നതതല അന്വേഷണ ആവശ്യം ഉന്നയിച്ചു നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. വിജിലന്‍സ് കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. തൃശൂര്‍ കോടതിയില്‍ ജോര്‍ജ് വട്ടുകളും, സാറാ ജോസഫ് എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
എന്നാല്‍ മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട പ്രോസിക്യൂഷന് നടപടികള്‍ക്ക് സാധുവായ അനുമതി ആവശ്യമുണ്ട്. പൊതുസേവകനായതിനാല്‍ അനുമതിയില്ലാതെ നടപടി സ്വീകരിക്കാനാവില്ല. ലോകായുക്ത ഫെബ്രുവരി എട്ടിനു ബാര്‍കോഴയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നുണ്ട്. ബാര്‍കോഴ കേസില്‍ തൃശൂര്‍, തിരുവനന്തപുരം വിജിലന്‍സ് കോടതിയിലും ലോകായുക്തയിലും, ഹൈക്കോടതിയിലും കേസുകള്‍ സമാന്തരമായി നടപടികള്‍ തുടരുകയാണ്. ഇത്തരം നടപടി നീതിക്കുനിരക്കുന്നതല്ലെന്നും അഴിമതിയാരോപണവുമായി ബന്ധപ്പെട്ട സ്വകാര്യ വ്യക്തികളുടെ ഹര്‍ജികള്‍ ലോകായുക്ത പരിഗണിക്കുന്നതാണ് ഉചിതമെന്നും സര്‍ക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: