‘സത്തോ അസത്തോ ഇല്ലാതെയും തമസ്സു തമസ്സിനെ ആവരണം ചെയ്തും ഇരുന്നപ്പോള്‍ എന്തുണ്ടായിരുന്നു? ആ ആകാശം ചലനം കൂടാതെ വര്‍ത്തിച്ചിരുന്നു.’ പ്രാണന്റെ ഭൗതികചലനം നിന്നുപോയി: എന്നിരിക്കിലും പ്രാണനുണ്ടായിരുന്നു.
പ്രപഞ്ചത്തില്‍ ഇപ്പോള്‍ പ്രകാശിച്ചുകാണുന്ന ശക്തികളെല്ലാം കല്പാന്തത്തില് ഒതുങ്ങി ലീനാവസ്ഥയിലാകും, കല്പാദിയില് അവ വീണ്ടും ഉണര്‍ന്ന് ആകാശത്തില്‍ അടിക്കുന്നു; ആകാശത്തില്‍ നിന്നു നാനാരൂപങ്ങള്‍ ഉളവാകുന്നു, ആകാശത്തിന്റെ വികാരങ്ങളനുസരിച്ചു പ്രാണനും പല വിധം ശക്തികളായി പ്രകാശിക്കുന്നു. ഈ പ്രാണനെക്കുറിച്ചുള്ള ജ്ഞാനവും സ്വാധീനതയുമാകുന്നു, പ്രാണായാമമെന്നതിന്റെ വാസ്തവത്തിലുള്ള അര്‍ത്ഥം.
ഇതു നമുക്ക് ഏതാണ്ട് അനന്തശക്തിക്കു വഴി തുറന്നു തരുന്നു. ഒരാള്‍ക്കു പ്രാണന്റെ പരിപൂര്‍ണ്ണജ്ഞാനം ഉണ്ടായി, അതിനെ നിയന്ത്രിക്കാനും കഴിഞ്ഞു എന്നിരിക്കട്ടെ: അവനില്ലാത്ത ശക്തി ലോകത്തിലെന്തുണ്ട്? പ്രാണനെ നിയന്ത്രിക്കാന്‍ കഴിവുള്ളതുകൊണ്ട് അയാള്‍ക്കു സൂര്യനെയും നക്ഷത്രങ്ങളെയും അവയുടെ സ്ഥാനത്തുനിന്നു നീക്കിനിര്‍ത്താം: അണുമുതല്‍ ഏറ്റവും വലിയ ആദിത്യന്മാര്‍വരെ ജഗത്തിലുള്ള എന്തും നിയന്ത്രിക്കാം. ഇതാണു പ്രാണായാമത്തിന്റെ അന്ത്യവും ഉദ്ദേശ്യവും.
യോഗി സിദ്ധനാകുമ്പോള്‍ അയാളുടെ വശവര്‍ത്തിയല്ലാത്ത ഒന്നും പ്രകൃതിയില്‍ ഉണ്ടാവില്ല. ദേവന്മാരോടോ പിതൃക്കളോടോ പറഞ്ഞാല്‍ അവര്‍ അയാളുടെ ആജ്ഞയനുസരിച്ചുവരികയായി: പ്രകൃതിയിലെ സര്‍വ്വശക്തികളും ദാസ്യവൃത്തി ചെയ്യും. അറിവില്ലാത്തവര്‍ ഈ യോഗസിദ്ധികള്‍ കാണുമ്പോള്‍ ഇതെല്ലാം ആശ്ചര്യമാണെന്നു പറയും. ഹിന്ദുക്കളുടെ ബുദ്ധിക്ക് ഒരു വിശേഷമുണ്ട്: വസ്തുക്കള്‍ക്കെല്ലാം അങ്ങേ അറ്റത്തുള്ള സാമാന്യധര്‍മ്മം എന്തെന്നാണ് അത് ആദ്യമായന്വേഷിക്കുന്നത്. വിശേഷങ്ങള്‍ വിവരിക്കുന്നത് ഒടുവിലേക്കു നീക്കിവെയ്ക്കുന്നു. ‘ഏതൊന്നറിഞ്ഞാല്‍ എല്ലാം അറിവാകുമോ അതേത്?’ എന്ന ചോദ്യം വേദങ്ങളില്‍ ഉന്നയിക്കപ്പെട്ടു കാണുന്നു.
ഏതൊന്നിന്റെ ജ്ഞാനമുണ്ടായാല്‍ എല്ലാറ്റിന്റെയും ജ്ഞാനമുണ്ടാകുമോ അതിനെ പ്രതിപാദിക്കാന്‍ മാത്രമാണ് ഇതുവരെയായി എഴുതപ്പെട്ടിട്ടുള്ള സര്‍വ്വഗ്രന്ഥങ്ങളും സര്‍വ്വതത്ത്വശാസ്ത്രങ്ങളും. ഈ ജഗത്തുമുഴുവനും കുറച്ചുകുറച്ചായറിയാന്‍ തുനിഞ്ഞാല്‍ ഓരോ തരി മണലിന്റെയും ജ്ഞാനമുണ്ടാവണം, അതിന് അനന്തകാലം വേണം: അത് അസാദ്ധ്യവുമാണ്. എന്നാല്‍പ്പിന്നെ ജ്ഞാനം എങ്ങനെയുണ്ടാകും? വിശേഷജ്ഞാനം വഴിക്ക് എങ്ങനെ സര്‍വ്വജ്ഞത്വം സാധിക്കും?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: