ഒരു വ്യാപാരിക്ക് ഒരു മകളുണ്ടായിരുന്നു. അവള് ദിവസവും അരയാലിനു നനയ്ക്കാന്‍ പോവുമായിരുന്നു. അരയാലില്‍ നിന്നും ലക്ഷ്മീദേവി ഇറങ്ങിവരികയും പോവുകയും ചെയ്തിരുന്നു. ഒരു ദിവസം ലക്ഷ്മീദേവി ആ പെണ്‍കുട്ടിയോടു പറഞ്ഞു, എന്റെ കൂട്ടുകാരിയായി പോരുക എന്ന്. ഞാന്‍ എന്റെ അച്ഛനോടു ചോദിച്ചുവന്ന് നാളെ തോഴിയായിക്കൂടാം, കുട്ടി പറഞ്ഞു. അവള് വീട്ടില്‍ച്ചെന്ന് പിതാവിനോടു കഥകളെല്ലാം പറഞ്ഞു. അവള് ലക്ഷ്മീദേവിയാണ്. നമുക്കെന്താണ് വേണ്ടത്. നീ തോഴിയായി പൊയ്ക്കൊള്ളുക. പിതാവ് അനുവദിച്ചു.
പിറ്റേദിവസം പെണ്‍കുട്ടി ആലിനു നനയ്ക്കാന്‍ ചെല്ലുകയും ലക്ഷ്മിയുടെ തോഴിയാവുകയും ചെയ്തു. ഒരു ദിവസം ലക്ഷ്മീദേവി വ്യാപാരിയുടെ മകളെ ഭക്ഷണത്തിനു ക്ഷണിച്ചു. പെണ്‍കുട്ടി ഭക്ഷണത്തിനു ചെന്നപ്പോള്‍ ലക്ഷ്മി അവള്‍ക്ക് പുതയ്ക്കാനും ഉടുക്കാനും വസ്ത്രം കൊടുത്തു. സ്വര്‍ണപ്പലകയിലിരുത്തി സ്വര്‍ണത്തളികയില്‍ പലതരം വിശിഷ്ടവിഭവങ്ങളോടെ ഭക്ഷണം കൊടുത്തു. പെണ്‍കുട്ടി ആഹാരം കഴിച്ചുകഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഭാവിച്ചപ്പോള്‍ ലക്ഷ്മി അവളെ പിടിച്ചുനിര്‍ത്തി പറഞ്ഞു-ഞാനും നിന്റെ വീട്ടില്‍ ഭക്ഷണത്തിനു വരുന്നുണ്ട്.
അതുകേട്ട് അവള് പറഞ്ഞു-ശരി വരൂ! പെണ്‍കുട്ടി വീട്ടില്‍ചെന്നു വിവരം പറഞ്ഞു. വ്യാപാരി ചോദിച്ചു. ലക്ഷ്മീദേവി എനിക്ക് വളരെ നല്ല ഭക്ഷണസാധനങ്ങളാണു തന്നത്. ഞാന്‍ അവരെ എങ്ങനെയാണ് സല്‍ക്കരിക്കുന്നത്? നമ്മുടെ വീട്ടിലൊന്നുമില്ല. ഇതുകേട്ട് വ്യാപാരി പറഞ്ഞു- നാം തയ്യാറാക്കുന്നത് ആദരവോടെ കൊടുക്കും. നീ മണ്ണും ചാണകവും കൊണ്ട് മെഴുകി നിലം ശുദ്ധമാക്കി പലക വയ്ക്കുക. നാലുമുഖമുള്ള വിളക്കുവെച്ച് ലക്ഷ്മിയുടെ പേരും പറഞ്ഞ് ഇരുന്നുകൊള്ളുക. ആ സമയത്ത് ഒരു പരുന്ത് ഏതോ റാണിയുടെ ഒരു വലിയ മാല എടുത്തുകൊണ്ടുവന്ന് പെണ്‍കുട്ടിയുടെ അടുത്ത് ഇട്ടുകൊടുത്തു.
പെണ്‍കുട്ടി ആ മാലകൊണ്ട് സ്വര്‍ണപ്പലകയും സ്വര്‍ണത്തളികയും വസ്ത്രങ്ങളും അനേകതരം ഭക്ഷ്യപദാര്‍ത്ഥങ്ങളും തയ്യാറാക്കിവച്ചു. ലക്ഷ്മീദേവി വ്യാപാരിയുടെ ഗൃഹത്തില്‍ എത്തി. വ്യാപാരിയുടെ മകള്‍ ലക്ഷ്മീദേവിയോട് സ്വര്‍ണപ്പലകയില്‍ ഇരിക്കാന്‍ പറഞ്ഞു. ലക്ഷ്മീദേവി അതിനു തയ്യാറായില്ല. ദേവി പറഞ്ഞു: ”ഇതില്‍ രാജാക്കന്മാരും റാണിമാരുമാണ് ഇരിക്കുന്നത്.” പെണ്‍കുട്ടി പറഞ്ഞു: ”അങ്ങനെയാണെങ്കില്‍ അവിടത്തേയ്ക്ക് ഞങ്ങളുടെ വീട്ടില്‍ നിലത്ത് ഇരിക്കേണ്ടിവരും.” അപ്പോള്‍ ലക്ഷ്മീദേവി പലകപ്പുറത്ത് ഇരുന്നു.
വളരെ ആദരവോടെ പെണ്‍കുട്ടി ദേവിയെ സല്ക്കരിച്ചു. ലക്ഷ്മീദേവി വളരെയധികം സന്തുഷ്ടയായി. വ്യാപാരിക്ക് ധാരാളം സമ്പത്തുണ്ടായി. അല്ലയോ ലക്ഷ്മീ മാതാവേ! അവിടുന്ന് വ്യാപാരിയുടെ മകളുടെ വീട്ടിലെ പലകയില്‍ ഇരിക്കുകയും ധനസമ്പത്തുകള്‍ നല്‍കുകയും ചെയ്തതുപോലെ സകലര്‍ക്കും നല്കേണമേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: