മെല്‍ബണ്‍: ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മുന്‍നിര സീഡുകാര്‍ക്ക് ആദ്യ റൗണ്ടില്‍ അനായാസ വിജയം. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക്ക് ദ്യോക്കോവിച്ച്, മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, ആറാം സീഡ് തോമസ് ബര്‍ഡിച്ച്, ഏഴാം സീഡ് കി നിഷികോരി, ഒമ്പതാം സീഡ് ജോ വില്‍ഫ്രഡ് സോംഗ തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലെത്തി. വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് സെറീന വില്ല്യംസ്, നാലാം സീഡ് ആഗ്നിയേസ്ക റഡ്വാന്‍സ്ക, അഞ്ചാം സീഡ് മരിയ ഷറപ്പോവ, ആറാം സീഡ് പെട്ര ക്വിറ്റോവ, 10-ാം സീഡ് സുവാരസ് നവാരോ, 13-ാം സീഡ് റോബര്‍ട്ട വിന്‍സി തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.
വനിതാ സിംഗിള്‍സില്‍ നിലവിലെ കിരീട ജേത്രി സെറീന വില്ല്യംസ് ഇറ്റാലിയന്‍ താരം കാമിലാ ജിയോര്ഗിയെ 6-4, 5-5 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് രണ്ടാം റൗണ്ടിലെത്തിയത്. നാലാം സീഡ് ആഗ്നിയേസ്ക റഡ്വാന്‍സ്ക 6-2, 6-3 എന്ന സ്കോറിന് അമേരിക്കയുടെ ക്രിസ്റ്റിന മക്ഹെയ്ലിനെയും മരിയ ഷറപ്പോവ 6-1, 6-3 എന്ന സ്കോറിന് ജപ്പാന് താരം നാവോ ഹിബിനോയെയും പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറി.
പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് ദക്ഷിണ കൊറിയയുടെ ചുങ് ഹിയോണിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-3, 6-2, 6-4. റോജര്‍ ഫെഡറര്‍ 6-2, 6-1, 6-2 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജോര്‍ജിയന്‍ താരം നിക്കോളാസ് ബാസിലാഷ്വിലിനെ തകര്‍ത്തു. ജപ്പാന്റെ കി നിഷികോരി 6-4, 6-3, 6-3 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജര്‍മ്മന്‍താരം ഫിലിപ്പ് സ്കോള്സ്ക്രൈബറെ കീഴടക്കി രണ്ടാം റൗണ്ടിലെത്തി.
അതേസമയം തന്റെ ആദ്യ ഗ്രാന്റ് സ്ലാം സിംഗിള്‍സ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ താരം യൂകി ബാംബ്രി ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്ഡിച്ചാണ് യൂകിയെ 7-5, 6-1, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റില്‍ യൂകി ബര്ഡിച്ചിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: