ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ബിജെപി-പിഡിപി സഖ്യം തുടരും. ഇരു പാര്‍ട്ടികളുടേയും നേതൃത്വം ഇതു സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തി. രണ്ടു ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ബിജെപിയുമായുള്ള സഖ്യം പിഡിപിയെ സംബന്ധിച്ചിടത്തോളം വിശുദ്ധരേഖയാണെന്ന് പിഡിപി നേതാവ് നയീം അക്തര്‍ പ്രസ്താവിച്ചു.
പിഡിപി ചെയര്മാന് മുഫ്തി മുഹമ്മദ് സെയ്ദിന്റെ നേതൃത്വത്തിലാണ് പിഡിപി-ബിജെപി സഖ്യതീരുമാനം ഉണ്ടായത്. അതിനാല്‍ തന്നെ സഖ്യം തുടരേണ്ട ധാര്‍മ്മിക ബാധ്യത പിഡിപിക്കുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കി.മുഫ്തിയുടെ ഭരണകാലത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ സാധിച്ചെന്നും അതു തുടരേണ്ടതുണ്ടെന്നുമാണ് പിഡിപിയുടെ തീരുമാനം.
പിതാവിന്റെ തീരുമാനങ്ങളെ പിന്തുടരാനാണ് മെഹബൂബ മുഫ്തിയുടെയും തീരുമാനമെന്നും പിഡിപി നേതൃത്വം ബിജെപിയെ അറിയിച്ചിട്ടുണ്ട്. മുഫ്തിയായിരുന്നു തന്റെ വഴികാട്ടിയെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ തുടരുമെന്നും മെഹബൂബ പിഡിപി യോഗത്തില്‍ വ്യക്തമാക്കി. ജനങ്ങളുടെ താല്‍പ്പര്യമാണ് മുഖ്യമെന്നും മെഹബൂബ നേതാക്കളോട് പറഞ്ഞു. മുതിര്‍ന്ന പിഡിപി നേതാക്കളായ താരിഖ് ഹമീദ് കര, മുസാഫര്‍ ഹുസൈന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാക്കിസ്ഥാന് സന്ദര്‍ശനത്തെ പ്രശംസിച്ച പിഡിപി നേതാവ് മെഹബൂബ മുഫ്തി ബിജെപിയുമായുള്ള സഖ്യം തുടരുന്ന സൂചനകള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. എന്നാല്‍ മുഫ്തിയുടെ മരണ ചടങ്ങുകളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എത്തിയതോടെ സഖ്യം തകരുകയാണെന്ന തലത്തില്‍ മാധ്യമങ്ങള്‍ പ്രചാരണം നടത്തിയിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം നടന്ന പിഡിപി യോഗതീരുമാനം പുറത്തുവന്നതോടെ അസ്ഥാനത്തായിരിക്കുന്നത്.
മോദിയുടെ പാക് സന്ദര്‍ശനം ആശുപത്രിക്കിടക്കയില്‍ കിടന്ന് മുഫ്തി നോക്കിക്കണ്ടിരുന്നു. ഭാരത-പാക് സമാധാനത്തിനായി എന്നും നിലപാടെടുത്ത മുഫ്തി സന്ദര്‍ശനത്തെ ആഹ്ലാദത്തോടെയാണ് കണ്ടതെന്ന് പിഡിപി നേതാവ് നയീം അക്തര്‍ പറഞ്ഞു. അതിനിടെ ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്ന സൂചന നല്കി നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തിയതോടെ ഏതുവിധേനയും സഖ്യം തുടരണമെന്ന തീരുമാനത്തിലാണ് പിഡിപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: