നൗകാമ്പ്: സൂപ്പര്‍താരം ലൂയി സുവാരസിന്റെ ഹാട്രിക്ക് കരുത്തില്‍ ബാഴ്സലോണക്ക് ഗംഭീര വിജയം. അത്ലറ്റിക് ബില്‍ബാവോയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. സുവാരസിന്റെ ഹാട്രിക്കിന് പുറമെ മെസ്സി, നെയ്മര്‍, ഇയാന്‍ റാക്കിറ്റിക്ക് എന്നിവരും കറ്റാലന്‍ പോരാളികള്‍ക്കായി ലക്ഷ്യം കണ്ടു.
കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബില്‍ബാവോയുടെ ഗോള്‍ കീപ്പര്‍ ഇറെയ്സോസ് മൊറേനോ ചുവപ്പുകാര്‍ഡ് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. ബോക്സിനുള്ളില്‍ വച്ച് ലൂയി സുവാരസിനെ വീഴ്ത്തിയതിനാണ് റഫറി നേരിട്ട് ചുവപ്പുകാര്‍ഡ് കാണിച്ചത്. ഇൗ ഫൗളിന് ബാഴ്സക്ക് അനുകൂലമായി പെനാല്‍റ്റിയും റഫറി വിധിച്ചു. കിക്കെടുത്ത ലയണല്‍ മെസ്സി പന്ത് അനായാസം വലയിലെത്തിച്ച് ബാഴ്സക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് 31-ാം മിനിറ്റില്‍ നെയ്മറിലൂടെ ബാഴ്സ ലീഡ് ഉയര്‍ത്തി. ലൂയി സുരാവസിന്റെ പാസില്‍ നിന്നായിരുന്നു നെയ്മര്‍ നിറയൊഴിച്ചത്. ഇതോടെ ആദ്യപകുതിയില്‍ ബാഴ്സ 2-0ന് മുന്നിലെത്തി.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് ആകുന്നതിന് മുന്നേ ബാഴ്സ മൂന്നാം ഗോളും നേടി. നെയ്മര്‍ ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്ത് സുവാരസ് തന്റെ ആദ്യ ഗോള്‍ നേടി. 62-ാം മിനിറ്റില്‍ നെയ്മറുടെ കേളീ മികവിന്റെ കരുത്തില്‍ ഇവാന് റാക്കിറ്റിക്കും ബില്‍ബാവോ വല കുലുക്കിയതോടെ ബാഴ്സ 4-0ന് മുന്നിലെത്തി. 68-ാം മിനിറ്റില്‍ അര്‍ഡ ടുറാന് നല്കിയ പാസ് സ്വീകരിച്ച് സുവാരസ് തന്റെ രണ്ടാമത്തെയും ടീമിന്റെ അഞ്ചാമത്തെയും ഗോള്‍ നേടി. പിന്നീട് 82-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്ക്കറ്റസിന്റെ ക്രോസ് സുവാരസ് നല്ലൊരു ഹെഡ്ഡറിലൂടെ ബില്‍ബാവോ വലയിലെത്തിച്ചതോടെ ഹാട്രിക്കും ബാഴ്സയുടെ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി. വിജയിച്ചെങ്കിലും 19 കളികളില്‍ നിന്ന് 45 പോയിന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
ലാസ് പല്‍മാസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത അത്ലറ്റികോ മാഡ്രിഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ട ഗോളുകളാണ് അത്ലറ്റികോക്ക് വിജയം നേടിക്കൊടുത്തത്. 68, 89 മിനിറ്റുകളിലായിരുന്നു ഗ്രിസ്മാന്റെ ഗോളുകള്‍. 17-ാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസാണ് അത്. മാഡ്രിഡിന്റെ ആദ്യഗോള്‍ നേടിയത്. 20 മത്സരങ്ങളില്‍ നിന്ന് 47 പോയിന്റുമായാണ് അത്ലറ്റികോ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
മറ്റൊരു മത്സരത്തില്‍ സിനദിന്‍ സിദാന്റെ കീഴില്‍ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. കളി തുടങ്ങി 18 മിനിറ്റായപ്പോഴേക്കും നാല് ഗോളുകള്‍ എതിര് വലയില്‍ നിക്ഷേപിച്ച റയല്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്പോര്‍ട്ടിങ് ഗിജോണിനെയാണ് തകര്‍ത്തത്.
റയലിന് വേണ്ടി കരിം ബെന്‍സേമയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും രണ്ട് ഗോളുകള്‍ വീതം നേടി. അഞ്ച് ഗോളുകളും ആദ്യപകുതിയില്‍. ഏഴാം മിനിറ്റില്‍ ഗരെത്ത് ബെയ്ലാണ് റയലിന്റെ ഗോള്‍മഴക്ക് തുടക്കമിട്ടത്. പിന്നീട് 9, 18 മിനിറ്റുകളില്‍ ക്രിസ്റ്റിയാനോയും 12, 41 മിനിറ്റുകളില്‍ കരിം ബെന്‍സേമയും റയലിനായി ലക്ഷ്യം കണ്ടു. ഗിജോണിന്റെ ആശ്വാസഗോള്‍ 62-ാം മിനിറ്റില്‍ ലോപ്പസ് ബ്ലാങ്കോ നേടി. എന്നാല്‍ മത്സരത്തിനിടെ ബെയ്ലും ബെന്‍സേമക്കും പരിക്കേറ്റു. ഇരുവരും രണ്ടാം പകുതിയില്‍ സൈഡ് ബെഞ്ചിലേക്ക് മാറുകയും ചെയ്തു. 20 കളികളില്‍ നിന്ന് 43 പോയിന്റുമായി റയല്‍ മൂന്നാമത്.
മറ്റൊരു മത്സരത്തില്‍ വലന്‍സിയയെ എവേ മത്സരത്തില്‍ റയോ വയ്യക്കാനോ 2-2ന് സമനിലയില്‍ പിടിച്ചുകെട്ടി. 88-ാം മിനിറ്റില്‍ അല്‍കാസര്‍ ഗാര്‍ഷ്യ നേടിയ ഗോളാണ് വലന്‍സിയക്ക് സമനില നേടിക്കൊടുത്തത്. റയോക്ക് വേണ്ടി 15-ാം മിനിറ്റില്‍ സാഞ്ചസ് റ്യുയിസും 69-ാം മിനിറ്റില്‍ ലോറന്റെ റയസും ലക്ഷ്യം കണ്ടു. വലന്‍സിയക്ക് വേണ്ടി 55-ാം മിനിറ്റില്‍ നെഗ്രഡോയാണ് ആദ്യ ഗോള്‍ നേടിയത്. മറ്റൊരു കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം ഗറ്റാഫെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എസ്പാനിയോളിനെ തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: