തലശ്ശേരി: എംപി, എംഎല്‍എ ഫണ്ടുകള്‍ പരമാവധി സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പുരോഗതിക്കായി വിനിയോഗിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിച്ചുവളര്‍ന്നവര്‍ക്ക് ഏത് ഉയര്‍ന്ന തസ്തികയിലും എത്താന്‍ കഴിയുമെന്നതിന് നമ്മുടെ രാജ്യത്ത് ഒരുപാട് ഉദാഹരണങ്ങളുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. താന്‍ പഠിച്ചതും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ്. ഈ വര്‍ഷം മുതല്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സര്‍വകലാശാലയ്ക്ക് അഞ്ചുകോടി രൂപയുടെ അവാര്‍ഡ് നല്‍കുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ പൈതൃക കലാലയങ്ങളിലൊന്നായി യുജിസി തെരഞ്ഞെടുത്ത ഗവ.ബ്രണ്ണന്‍ കോളേജിന് ഇനിയും ഉയരങ്ങള്‍ കീഴടക്കാനാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായില്ലെങ്കില്‍ നമ്മെ പിന്തള്ളി കാലം മുന്നോട്ടുപോകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കാനായ സംസ്ഥാനമെന്ന നേട്ടമുള്ളപ്പോഴും ഉന്നത വിദ്യാഭ്യാസമേഖലയില്‍ നാം പിറകോട്ടുപോയതുകൊണ്ട് മലയാളിക്കുട്ടികള്‍ക്ക് തമിഴ്നാട്ടിലും കര്‍ണാടകത്തിലും പോയി പഠിക്കേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനായതോടെ ഈ കുത്തൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയിലുള്‍പ്പെടെ 14 പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനായത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ക്ക് ബ്രണ്ണന്‍ കോളേജിന്റെ ഉപഹാരമായി ഗണപതിയുടെ ശില്പം പ്രിന്‍സിപ്പല്‍ പി.എം.ഇസ്മയില്‍ സമര്‍പ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍, എംപിമാരായ പി.കെ.ശ്രീമതി ടീച്ചര്‍, കെ.കെ.രാഗേഷ്, കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ബാലന് കെ കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ.നാരായണന് എംഎല്‍എ സ്വാഗതവും പ്രിന്‍സിപ്പല്‍ പി.എം.ഇസ്മയില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: